നാദാപുരം:വളയം കുയ്‌തേരിയിൽ രണ്ട് നാടൻ ബോംബുകളും വെടിമരുന്നും കണ്ടെത്തി. കുയ്‌തേരി കൈരളി വായനശാലക്ക് സമീപമുള്ള റോഡിൽ കുടിവെള്ള പൈപ്പിനുള്ളിൽ സൂക്ഷിച്ച നിലയിലാണ് ബോംബുകളും വെടിമരുന്നും കണ്ടെത്തിയത്.
ശനിയാഴ്‌ച രാവിലെ 11ഓടെ രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ വളയം പോലീസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. പ്ളാസ്‍റ്റിക്ക് കവറിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു വെടിമരുന്ന്. തുടർന്ന് നാദാപുരത്ത് നിന്നെത്തിയ ബോംബ് സ്‌ക്വാഡ് സ്‌ഥലത്തെത്തി ബോംബുകൾ നിർവീര്യമാക്കി.
രണ്ടാഴ്‌ചയിൽ അധികമായി പ്രദേശത്ത് രാത്രികാല സ്‌ഫോടനങ്ങൾ പതിവായിരുന്നു. സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തിയ സംഭവത്തിൽ വളയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വളയം എഎസ്‌ഐ പ്രദീപന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഇതിനെ തുടർന്ന് ബോംബ് സ്‌ക്വാഡ് എഎസ്ഐ നാണു തറവട്ടത്ത്, മൊയ്‌തു അൻവർ, ടിപി ശ്രീജേഷ്, പിപി സജീഷ്, എൻപി നിജീഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്ത് വ്യാപക പരിശോധന നടത്തി.
Read also: കാലുകൾ കെട്ടിയിട്ട് കഴുത്തറുത്തു; ദൈവത്തിനുള്ള ബലിയെന്ന് 6 വയസുകാരന്റെ അമ്മ