ബെംഗളൂരു: എഡ്-ടെക് സ്‌ഥാപനമായ ബൈജൂസിന്റെ സ്‌ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രൻ കമ്പനിയിൽ നിന്ന് പുറത്തേക്ക്. ബൈജു രവീന്ദ്രനെ സിഇഒ സ്‌ഥാനത്ത് നിന്ന് പുറത്താക്കുന്നതിന് അനുകൂലമായി ഓഹരിയുടമകൾ വോട്ട് ചെയ്‌തു. കമ്പനിയുടെ 60 ശതമാനം ഓഹരിയുടമകളും പങ്കെടുത്ത യോഗത്തിലാണ് ബൈജുവിനെതിരായ നീക്കം. ഇന്നാണ് ബൈജൂസിന്റെ ജനറൽ ബോഡി യോഗം ചേർന്നത്.
അതേസമയം, തന്നെ പുറത്താക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് ബൈജു രവീന്ദ്രൻ പ്രതികരിച്ചു. ചുരുക്കം ഓഹരിയുടമകൾ മാത്രമാണ് ജനറൽ ബോഡിക്ക് എത്തിയതെന്നാണ് ബൈജുവിന്റെ നിലപാട്. ബൈജു രവീന്ദ്രന് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നത് വിലക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ നോട്ടീസ് വന്നതിന് പിന്നാലെയാണ് അദ്ദേഹത്തെ പുറത്താക്കാനുള്ള നീക്കം.
വിദേശപണ വിനിമയവുമായി ബന്ധപ്പെട്ട ഫെമ നിയമപ്രകാരം ബൈജു ക്രമക്കേടുകൾ നടത്തിയതായാണ് ഇഡിയുടെ കണ്ടെത്തൽ. ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള ബോർഡിനെ പുറത്താക്കാൻ വെള്ളിയാഴ്‌ച ഓഹരി ഉടമകൾ യോഗം ചേരുമെന്ന് അഭ്യൂഹം പ്രചരിച്ചിരുന്നു. ഇതിനിടെയാണ് അസാധാരണ ജനറൽ ബോഡിയിൽ ബൈജു രവീന്ദ്രനെ സിഇഒ സ്‌ഥാനത്ത് നിന്ന് പുറത്താക്കാനുള്ള നീക്കം സജീവമായത്.
Most Read| മൂന്നുവയസിന് മുൻപേ അന്തർദേശീയ അവാർഡുകൾ കരസ്‌ഥമാക്കി അഹദ് അയാൻ