ബീജിങ്: ലഡാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിദേശകാര്യമന്ത്രി രാജ്നാഥ് സിംഗുമായി മോസ്കോയിൽ നടത്തിയ കൂടിക്കാഴ്ചക്കു പിന്നാലെ പ്രസ്താവന ഇറക്കി ചൈന. ലഡാക്കിലെ പ്രശ്നങ്ങളുടെ പൂർണ്ണ ഉത്തരവാദിത്വം ഇന്ത്യക്കാണെന്നും ഒരു ഇഞ്ച് പ്രദേശം പോലും നഷ്ടപ്പെടുത്തില്ലെന്നും ചൈന പ്രസ്താവിച്ചു.
ചൈനീസ് പ്രതിരോധ മന്ത്രി ഗെൻ വെയ് ഫെങ്‌ഘെയുടെ അഭ്യർത്ഥന മാനിച്ചാണ് രാജ്നാഥ് സിംഗ് കൂടിക്കാഴ്ചക്ക് തയ്യാറായത്. ഇന്ത്യയുടെ മേൽ കുറ്റം ആരോപിച്ചുകൊണ്ടായിരുന്നു ചൈനയുടെ പ്രതികരണമെന്നാണ് റിപ്പോർട്ട്. കൂടിക്കാഴ്ച കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷമാണ് ചൈനയുടെ ഭാഗത്തുനിന്ന് ഇതുസംബന്ധിച്ച് പ്രസ്താവന വരുന്നത്.
“ചൈന-ഇന്ത്യ അതിർത്തിയിലെ നിലവിലെ പിരിമുറുക്കത്തിന്റെ കാരണങ്ങളും സത്യവും വ്യക്തമാണ്, ഉത്തരവാദിത്വം പൂർണ്ണമായും ഇന്ത്യയുടേതാണ്. ചൈനക്ക് അതിന്റെ ഒരു ഇഞ്ച് പ്രദേശവും നഷ്ടപ്പെടുത്താൻ കഴിയില്ല, സായുധ സേന ദൃഢനിശ്ചയമുള്ളവരാണ്, ദേശീയ പരമാധികാരം സംരക്ഷിക്കുന്നതിൽ കഴിവുള്ളവരും ആത്മവിശ്വാസമുള്ളവരുമാണ് ”- പ്രസ്താവനയിൽ പറയുന്നു.
ചൈന-ഇന്ത്യ ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിനും സമാധാനവും സുസ്ഥിരതയും മെച്ചപ്പെടുത്തുന്നതിനും അതിർത്തി പ്രദേശങ്ങളിൽ സമാധാനം സംരക്ഷിക്കപെടേണ്ടതുണ്ട്. ഇതിന് ഇരുപക്ഷവും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ചൈന പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, ഇന്ത്യ-ചൈന സംഘർഷം പരിഹരിക്കുന്നതിന് ഇടപെടാൻ ആഗ്രഹമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. അതിർത്തിയിലെ സ്ഥിതി വളരെ മോശമാണെന്നും ചൈന കൂടുതൽ ശക്തമായി മുന്നോട്ട് പോവുകയാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയും ചൈനയുമായി നിലവിലെ സാഹചര്യത്തെക്കുറിച്ച് സംസാരിക്കുന്നുണ്ടെന്നും ട്രംപ് ആവർത്തിച്ചു.