ന്യൂഡെൽഹി: പരാതിക്കാരൻ എസ് സി/എസ് ടി വിഭാഗക്കാരനാണ് എന്നതുകൊണ്ട് മാത്രം ഒരു സവർണനെ ശിക്ഷിക്കാൻ കഴിയില്ലെന്ന വാദവുമായി സുപ്രീം കോടതി. എസ് സി/എസ് ടി വിഭാഗങ്ങളെ സംരക്ഷിക്കുന്ന നിയമത്തിന്റെ ഭാഗമായുള്ള വിധിന്യായത്തിനിടെ ആയിരുന്നു സുപ്രീം കോടതിയുടെ വിചിത്ര പരാമർശം. ജസ്‌റ്റിസ് നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം.
“പട്ടിക ജാതി/പട്ടിക വർഗ വിഭാഗത്തിൽ പെടുന്നയാളെ മനപ്പൂർവ്വം അപമാനിക്കാൻ ശ്രമിച്ചോ ഇല്ലയോ എന്ന് കൃത്യമായി ബോധ്യപ്പെടാതെ, പരാതി നൽകിയത് ആ വിഭാഗത്തിൽ പെടുന്നയാളാണ് എന്നതു കൊണ്ട് മാത്രം ഒരു സവർണനെ ശിക്ഷിക്കാൻ സാധിക്കില്ല. പട്ടിക ജാതി/പട്ടിക വർഗ വിഭാഗത്തിൽ പെടുന്നയാളെ അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടു കൂടി മാത്രം കളിയാക്കുകയോ ഭീഷണപ്പെടുത്തുകയോ ചെയ്‌തെങ്കിൽ മാത്രമേ അത് കുറ്റകരമായി കണക്കാക്കേണ്ടതുള്ളൂ. അല്ലാത്ത കളിയാക്കലുകളെ കുറ്റകരമായി കാണേണ്ടതില്ല,”- ജസ്‌റ്റിസ് ഹേമന്ത് ഗുപ്‌ത പറഞ്ഞു.
ഒരാൾ പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിൽ പെടുന്നത് കൊണ്ട് മാത്രം എല്ലാ തരം അപമാനിക്കലുകളും ഭയപ്പെടുത്തലുകളും കുറ്റകൃത്യമായി കാണാൻ സാധിക്കില്ലെന്നും ബെഞ്ച് പറഞ്ഞു. എസ് സി, എസ് ടി ആക്‌ട് വഴി സവർണരുടെ അവകാശങ്ങൾ ഹനിക്കപ്പെടരുതെന്നും കോടതി പറഞ്ഞു.
Also Read: ലാവലിൻ കേസ് സുപ്രീം കോടതി വീണ്ടും നീട്ടി; നടപടി സിബിഐ ആവശ്യം അംഗീകരിച്ച്
ഇത് കുറ്റകൃത്യമായി കണക്കാക്കണമെങ്കിൽ ആ സംഭവം നടക്കേണ്ടത് പൊതു സ്‌ഥലത്തോ മറ്റു വ്യക്‌തികളുടെ മുന്നിൽവെച്ചോ ആണ്. ഒരു വീട്ടിലോ, നാലു ചുവരുകൾക്കുള്ളിലോ നടക്കുന്ന സംഭവമായിരിക്കരുത് എന്നും കോടതി നിരീക്ഷിക്കുന്നു.
ഉത്തരാഖണ്ഡിൽ സ്‌ത്രീക്കെതിരെ ജാതിയധിക്ഷേപം നടത്തിയെന്ന കേസിലെ കുറ്റാരോപിതനെതിരെ ഉള്ള ക്രിമിനൽ നടപടികൾ റദ്ദാക്കിയതിലാണ് കോടതിയുടെ വിശദീകരണം. യുവതിയെ കൃഷി ചെയ്യുന്നതിൽ നിന്നും എതിർകക്ഷി വിലക്കിയെന്നും ജാതീയമായി അധിക്ഷേപിച്ചെന്നുമാണ് കേസ്. എന്നാൽ അധിക്ഷേപം നടത്തിയെന്ന് പറയപ്പെടുന്നത് നാലു ചുവരുകൾക്ക് ഉള്ളിലാണെന്ന് മാത്രമല്ല, അത്തരമൊരു സംഭവം നടന്നതിന് പുറത്ത് സാക്ഷികളാരും ഇല്ലെന്നും കോടതി വിലയിരുത്തുന്നു.
Also Read: രാജീവ് ഗാന്ധി വധക്കേസ്; പേരറിവാളന് പരോള്‍ അനുവദിച്ച് മദ്രാസ് ഹൈക്കോടതി