കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പു കേസിൽ കെപിസിസി പ്രസിഡണ്ട് കെ സുധാകരനെ പ്രതിചേർത്ത പരാതി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും അന്വേഷിക്കും. ക്രൈം ബ്രാഞ്ചിൽ നിന്ന് ഇഡി വിവരങ്ങൾ തേടും. കെ സുധാകരൻ പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്ന കേസിന്റെ വിശദാംശങ്ങളാണ് ശേഖരിക്കുക. അതിനിടെ, കേസിൽ കെ സുധാകരന് പിന്നാലെ ഐജി ലക്ഷ്‌മൺ, റിട്ട. ഡിഐജി സുരേന്ദ്രൻ എന്നിവരെ കൂടി പ്രതിചേർത്തു.
ഇരുവർക്കുമെതിരെ വഞ്ചനാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇരുവരെയും പ്രതികളാക്കി ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട് സമർപ്പിച്ചു. കെ സുധാകരനെ ക്രൈം ബ്രാഞ്ച് രണ്ടാം പ്രതിയാക്കിയാണ് കേസെടുത്തത്. ഒരു വർഷത്തിലേറെ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് കെ സുധാകരനെ പ്രതിയാക്കിയുള്ള റിപ്പോർട് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
കേസിൽ ചോദ്യം ചെയ്യാൻ നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സുധാകരന് ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാൽ, ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്നാണ് സുധാകരൻ അറിയിച്ചിരിക്കുന്നത്. നിയമപരമായി നേരിടുമെന്നാണ് സുധാകരൻ പറയുന്നത്. പണം വാങ്ങിയെന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും കെ സുധാകരൻ പ്രഖ്യാപിച്ചിട്ടുണ്ട്..
Most Read: താനൂർ ബോട്ട് ദുരന്തം; തുറമുഖ വകുപ്പ് ഉദ്യോഗസ്‌ഥർക്ക് എതിരെ കൊലക്കുറ്റത്തിന് കേസ്