കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കാണാനൊരുങ്ങി അതിജീവിത. ഇവർ മുഖ്യമന്ത്രിയെ നേരിട്ട് കാണാനുള്ള ശ്രമങ്ങൾ നടത്തി വരികയാണെന്നും കേസിലെ ആശങ്കകളെല്ലാം അതിജീവിത നേരിട്ട് ബോധിപ്പിക്കുമെന്നും ഡബ്ബിംഗ് ആർട്ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മി വ്യക്‌തമാക്കി. നടിയുടെ ആശങ്കകളെല്ലാം മുഖ്യമന്ത്രിയോട് പറയണം. അതിജീവിത ഇതുവരെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടിട്ടില്ല.
കാണാനുള്ള സമയവും തീയതിയും നമ്മൾ ചോദിച്ചു കൊണ്ടിരിക്കുകയാണ്. കൂടിക്കാഴ്‌ചക്ക് ശേഷം ഇതിൽ കൂടി കുറേക്കാര്യങ്ങളിൽ വ്യക്‌തത വരുമെന്നും ഹരജി വീണ്ടും പരിഗണിക്കുന്ന വെള്ളിയാഴ്‌ച ശുഭവാർത്ത കിട്ടുമെന്നുമാണ് വിശ്വാസമെന്നും ഭാഗ്യലക്ഷ്‌മി പറഞ്ഞു.
കേസ് അട്ടിമറിക്കപ്പെടുന്നോയെന്ന ഭയം അതിജീവിതക്കുണ്ട്. തൃക്കാക്കര തിരഞ്ഞെടുപ്പുമായി ഇതിന് യാതൊരു ബന്ധവുമില്ല. അതീജീവിതക്ക് രാഷ്‌ട്രീയവുമായി യാതൊരു ബന്ധവുമില്ല. അവളെ സംബന്ധിച്ച് എങ്ങനെയൊക്കെ പോയാലാണ് നീതി കിട്ടുകയെന്നാണ് ചിന്തിക്കുന്നതെന്നും ഭാഗ്യലക്ഷ്‌മി പറഞ്ഞു.കേസില്‍ തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കാനാവില്ലെന്നാണ് ഇന്ന് ഹൈക്കോടതി വ്യക്‌തമാക്കിയത്.
കേസിലെ സമയ പരിധി നിശ്‌ചയിച്ചത് മറ്റൊരു ബെഞ്ചായതിനാല്‍ ഇടപെടാനാവില്ലെന്ന് ജസ്‌റ്റിസ് സിയാദ് റഹ്‍മാൻ പറഞ്ഞു. തുടരന്വേഷണത്തില്‍ അട്ടിമറി നടക്കുന്നെന്നാരോപിച്ച് അതിജീവിത നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഹരജി വെള്ളിയാഴ്‌ച വീണ്ടും പരിഗണിക്കും.
അതേസമയം, അതിജീവിതയുടെ ഹരജിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ സര്‍ക്കാര്‍ നിഷേധിച്ചു. അതിജീവിതയുടെ ഭീതി അനാവശ്യമാണ്. അതിജീവിത നിര്‍ദ്ദേശിച്ചയാളെയാണ് പ്രോസിക്യൂട്ടറാക്കിയത്. പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ അതിജീവിതയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസില്‍ സര്‍ക്കാര്‍ അനാസ്‌ഥ കാണിക്കുന്നില്ല. കൃത്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ മറുപടി കിട്ടേണ്ടതുണ്ടെന്നും അതിനാല്‍ അടുത്ത വെള്ളിയാഴ്‌ച ഹരജി വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്‌തമാക്കി.
Most Read: മുതിർന്ന നേതാവ് കപിൽ സിബൽ കോൺഗ്രസ് വിട്ടു; ഇനി സ്വതന്ത്രൻ