ചാലക്കുടി: പാലിയേക്കര ടോൾ പ്‌ളാസയിൽ ജീവനക്കാരനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്‌റ്റിൽ. ടോൾ നൽകുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പ്രതികളെ ചാലക്കുടി ഡിവൈഎസ്‌പി സിആർ സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പിടികൂടിയത്. അങ്കമാലി മൂക്കന്നൂർ കൂട്ടാല ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കരേടത്ത് വീട്ടിൽ മിഥുൻ ജോയ് (33), അങ്കമാലി കരയാംപറംമ്പ് മങ്ങാട്ടുകര സ്വദേശി ഇഞ്ചക്കൽ വീട്ടിൽ ഇഗ്‌ളാസ് സജി (20) ഇവരുടെ സഹായികളായ കറുകുറ്റി പന്തക്കൽ സ്വദേശി എബിൻ ജോസ് (23), കൊരട്ടി തിരുമുടിക്കുന്ന് സ്വദേശി താളയത്ത് വീട്ടിൽ കൃഷ്‌ണ പ്രസാദ് (21) എന്നിവരാണ് പിടിയിലായത്.
ജൂൺ എട്ടിനാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. മീൻ ശേഖരിക്കാൻ മണ്ണുത്തിയിലേക്ക് പോയ മിഥുനും സംഘവും സഞ്ചരിച്ച കാറിന് ടോൾ നൽകേണ്ടി വന്നതിനെ ചൊല്ലി ജീവനക്കാരുമായി മിഥുൻ വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്ന് അങ്കമാലിയിലെ വീട്ടിലെത്തിയ ഇയാൾ കത്തിയും മറ്റുമെടുത്ത് സുഹൃത്തുക്കളെയും കൂട്ടി ടോൾ പ്‌ളാസയിൽ തിരിച്ചെത്തി. തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
സാരമായി പരിക്കേറ്റ ജീവനക്കാരൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾ ആലുവയിലേക്ക് എത്താനും അവിടെന്ന് നിന്ന് തീവണ്ടി മാർഗം മുംബൈയിലേക്ക് കടക്കാനും പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിനിടെ വിവിധ സ്‌ഥലങ്ങളിൽ നിന്നായാണ് പോലീസ് ഇവരെ പിടികൂടിയത്.
Also Read: സ്വർണക്കടത്ത് കേസ്; സ്വപ്‌നാ സുരേഷിന് ജാമ്യം നൽകരുതെന്ന് എൻഐഎ