ലഖ്‌നൗ: രാജ്യത്താകെ പ്രതിഷേധം ആളിക്കത്തിയ ഹത്രസ് കൂട്ടബലാൽസംഗ കൊലപാതകത്തിൽ യോഗി ആദിത്യനാഥ് സർക്കാരിന്റെ നിലപാടിനെ തള്ളി സിബിഐ അന്വേഷണ റിപ്പോർട്ട്. ഹത്രസ് പെൺകുട്ടി കൂട്ടബലാൽസംഗത്തിന് ഇരയായിട്ടുണ്ടെന്ന് അന്വേഷണം പൂർത്തിയാക്കിയ സിബിഐ വിചാരണ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്‌തമാക്കുന്നു.
കേസിലെ നാല് പ്രതികൾക്കെതിരെയും ബലാൽസംഗ, കൊലപാതക കുറ്റങ്ങൾ ചുമത്തിയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കേസിലെ നാല് പ്രതികളും ഒരുപോലെ കുറ്റം ചെയ്‌തുവെന്നാണ് സിബിഐയുടെ കണ്ടെത്തൽ.
കേസിൽ രണ്ടു മാസം കൊണ്ടാണ് സിബിഐ അന്വേഷണം പൂര്‍ത്തിയാക്കിയത്. അറസ്‌റ്റിലായ സന്ദീപ്, ലവ് കുശ്, രവി, രാമു എന്നീ പ്രതികൾക്കെതിരെ ബലാൽസംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങൾക്ക് വ്യക്‌തമായ തെളിവുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പെണ്‍കുട്ടി കൊല്ലപ്പെട്ടത് കൂട്ടബലാൽസംഗത്തിന് ഇരയായി തന്നെയാണെന്നും സിബിഐയുടെ കുറ്റപത്രത്തിൽ പറയുന്നു.
ഫോറൻസിക് പരിശോധനകളടക്കം എല്ലാ തെളിവുകളും പ്രതികൾക്ക് എതിരാണ്. പെണ്‍കുട്ടിയെ ബോധപൂര്‍വ്വം ആക്രമണത്തിന് ഇരയാക്കുകയായിരുന്നു. കൂടാതെ സംഭവം മേൽജാതി-കീഴ് ജാതി തര്‍ക്കമാണെന്ന കഥകളെല്ലാം സിബിഐ തള്ളുകയും ചെയ്‌തു.
സെപ്റ്റംബര്‍ 14നാണ് ഹത്രസിലെ ഫൂൽഗഡി ഗ്രാമത്തിൽ 19കാരി കൂട്ടബലാൽസംഗത്തിന് ഇരയായത്. 28ന് ഡെൽഹിയിലെ ആശുപത്രിയിൽ വച്ച് മരണത്തിന് കീഴടങ്ങി. മൃതദേഹം ബന്ധുക്കളെ കാണിക്കുകപോലും ചെയ്യാതെ രാത്രി തന്നെ പോലീസ് സംസ്‌കരിക്കുകയും ചെയ്‌തു. തുടക്കം മുതൽ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് യുപി സർക്കാരും യോഗി ആദിത്യനാഥിന്റെ പോലീസും സ്വീകരിച്ചത്.
ഹത്രസിൽ മാദ്ധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയ യുപി സർക്കാർ, കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്ക് പ്രതിപക്ഷ പാർട്ടി നേതാക്കളെയോ ജനപ്രതിനിധികളെയോ പോലും കടത്തിവിടാൻ തയ്യാറായില്ല. ഇതെല്ലം കടുത്ത പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും വഴിയൊരുക്കിയിരുന്നു.
Also Read: കോടതി അലക്ഷ്യം; കുണാൽ കമ്രക്കും രചിത താനേജക്കും സുപ്രീം കോടതിയുടെ നോട്ടീസ്