ന്യൂഡെൽഹി: സ്‌റ്റാംപ് ഡ്യൂട്ടിയിൽ ഇളവുകൾ നൽകണമെന്ന് സംസ്‌ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്രം. റിയൽ എസ്‌റ്റേറ്റ് മേഖല സജീവമാക്കി രാജ്യത്തെ മുരടിപ്പിനെ ഇല്ലാതാക്കാൻ ലക്ഷ്യമിട്ടാണ് കേന്ദ്ര നീക്കം. ഏകദേശം 5.5 കോടി പേർക്ക് തൊഴിൽ നൽകുകയും ജിഡിപിയുടെ ഏഴ് ശതമാനത്തോളം സംഭാവന നൽകുകയും ചെയ്യുന്ന മേഖലയാണ് റിയൽ എസ്‌റ്റേറ്റ്.
മേഖലയുടെ വളർച്ചയിലൂടെ സാമ്പത്തിക തിരിച്ചുവരവ് സാധ്യമാകുമെന്ന് കേന്ദ്രം പ്രതീക്ഷിക്കുന്നു. റിയൽ എസ്‌റ്റേറ്റ് മേഖലയെ രാജ്യത്തിന്റെ ജിഡിപിയുടെ 15 ശതമാനമാക്കി വളർത്തുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര ഭവന-നഗരകാര്യ സെക്രട്ടറി ദുർഗാ ശങ്കർ മിശ്ര പറയുന്നു.
നിലവിൽ കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിൽ സ്‌റ്റാംപ് ഡ്യൂട്ടി വളരെ കൂടുതലാണ്. കർണാടകയിൽ മാത്രമാണ് ഇത് കുറവുള്ളത്. മെയ് മാസം ഇറക്കിയ ഉത്തരവിലൂടെ കർണാടക 21 ലക്ഷത്തിനും 35 ലക്ഷത്തിനും ഇടയിലുള്ള വസ്‌തുക്കളുടെ സ്‌റ്റാംപ് ഡ്യൂട്ടി മൂന്ന് ശതമാനമാക്കി കുറച്ചിരുന്നു. എന്നാൽ കേരളത്തിലും തമിഴ്‌നാട്ടിലും ഇത് രാജ്യത്തിലെ തന്നെ ഏറ്റവുമുയർന്ന നിരക്കിലാണ്.
കേരളത്തിൽ എട്ട് ശതമാനമാണ് സ്‌റ്റാംപ് ഡ്യൂട്ടി. വസ്‌തുവിന്റെ ഫെയർ വാല്യുവിന്റെ കാര്യത്തിലും കേരളം ഏറെ ഉയർന്ന നിലയിലാണ്. ഇത് കുറക്കണമെന്ന് കാലങ്ങളായുള്ള ആവശ്യമാണ്. നിലവിലെ സാഹചര്യത്തിൽ വിപണിക്ക് കൂടുതൽ ഉണർവേകാൻ ഇത്തരം നടപടികൾ ആവശ്യമാണെന്ന് വിദഗ്‌ധർ ചൂണ്ടികാണിക്കുന്നു.
മഹാരാഷ്‌ട്രയിലാണ് നിലവിൽ ഏറ്റവും കുറഞ്ഞ സ്‌റ്റാംപ് ഡ്യൂട്ടിയുള്ളത്. രാജ്യത്തെ ഏറ്റവും ചിലവേറിയ റിയൽ എസ്‌റ്റേറ്റ് വിപണിയായ ഇവിടെ രണ്ട് ശതമാനം മാത്രമാണ് സ്‌റ്റാംപ് ഡ്യൂട്ടി ഈടാക്കുന്നത്.
എന്നാൽ ഇതിലൂടെ മഹാരാഷ്‌ട്ര അടക്കമുള്ള സംസ്‌ഥാനങ്ങളുടെ വരുമാനം വർധിപ്പിച്ചുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇതോടെയാണ് കേന്ദ്രം എല്ലാ സംസ്‌ഥാനങ്ങളോടും സമാന നടപടി കൈക്കൊള്ളാൻ ആവശ്യപ്പെടുന്നത്.
Read Also: അന്താരാഷ്‌ട്ര വിമാന സര്‍വീസുകളുടെ വിലക്ക് ഡിസംബര്‍ 31 വരെ നീട്ടി ഇന്ത്യ