ന്യൂഡെല്‍ഹി: മൊറട്ടോറിയം കാലത്തെ ബാങ്ക് വായ്‌പകളിലെ പിഴപ്പലിശ ഒഴിവാക്കിയ ഉത്തരവ് ധനമന്ത്രാലയം പുറത്തുവിട്ടു. സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. രണ്ട് കോടി രൂപ വരെയുള്ള വായ്‌പകളുടെ പിഴപ്പലിശയാണ് ഒഴിവാക്കിയത്. ഇതുമൂലം ബാങ്കുകള്‍ക്ക് ഉണ്ടാകുന്ന നഷ്‌ടം നികത്താന്‍ 6500 കോടി രൂപയും ധനമന്ത്രാലയം പ്രഖ്യാപിച്ചു.
വിഷയവുമായി ബന്ധപ്പെട്ട ഹരജികള്‍ സുപ്രീം കോടതിക്ക് മുൻപിലുണ്ട്. പിഴപ്പലിശക്ക് പുറമേ മൊറട്ടോറിയം കാലത്തെ വായ്‌പകളുടെ പലിശ മുഴുവനായും ഒഴിവാക്കണം എന്ന ആവശ്യവും സുപ്രീം കോടതിയുടെ പരിഗണയിലാണ്. നവംബര്‍ രണ്ടിനാണ് കേസ് കോടതി വീണ്ടും പരിഗണിക്കുന്നത്.
വിദ്യാഭ്യാസ, വാഹന, ഭവന വായ്‌പകളും, ക്രെഡിറ്റ് കാര്‍ഡ്, എംഎസ്എംഇ വായ്‌പകളും പിഴപ്പലിശ ഒഴിവാക്കുന്ന പട്ടികയില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ കാര്‍ഷിക വായ്‌പകളെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
മൊറട്ടോറിയം കാലത്തെ വായ്‌പകളുടെ പലിശയുമായി ബന്ധപ്പെട്ട ഹരജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. അധികാരം ഉണ്ടായിട്ടും റിസര്‍വ് ബാങ്കിന്റെ പിന്നില്‍ ഒളിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചതെന്ന് കോടതി പറഞ്ഞിരുന്നു.
ഇതിന് പുറമേ വിഷയത്തില്‍ കൃത്യമായ നടപടി സ്വീകരിക്കാന്‍ നവംബര്‍ രണ്ട് വരെ സമയവും അനുവദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പിഴപ്പലിശ ഒഴിവാക്കാനുള്ള മാര്‍ഗരേഖയുമായി ധനമന്ത്രാലയം മുന്നോട്ട് വന്നത്.
നവംബര്‍ രണ്ടിന് സുപ്രീം കോടതി കേസ് പരിഗണിക്കുന്ന സാഹചര്യത്തില്‍ പലിശ പൂര്‍ണമായും ഒഴിവാക്കുമെന്ന പ്രതീക്ഷയിലാണ് സാധാരണക്കാര്‍ അടക്കമുള്ള വലിയൊരു വിഭാഗം.
കോവിഡ് പ്രതിസന്ധിയില്‍ വായ്‌പ പലിശ അധിക ഭാരം അടിച്ചേല്‍പ്പിക്കുമെന്ന് വിലയിരുത്തല്‍ ഉണ്ടായിരുന്നു. എന്നാല്‍ സുപ്രീം കോടതിയുടെ അന്ത്യശാസനം ലഭിക്കുന്നത് വരെ നടപടി എടുക്കാതിരുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ വ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്.
Read Also: ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള കാലാവധി ഡിസംബര്‍ 31 വരെ നീട്ടി