പോർട്ടോ: യൂറോപ്യന്‍ ക്ളബ് ഫുട്‌ബോളിലെ പുതിയ രാജാക്കന്‍മാര്‍ ആരെന്ന് ഞായറാഴ്‌ച അറിയാം. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇംഗ്ളീഷ് ക്ളബ്ബുകളായ മാഞ്ചസ്‌റ്റര്‍ സിറ്റിയും ചെല്‍സിയും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം ഞായറാഴ്‌ച പുലർച്ചെ 12.30ന് പോർച്ചുഗലിലെ പോര്‍ട്ടോയിലാണ് ഫൈനല്‍.
ഇത് മൂന്നാം തവണയാണ് ചാമ്പ്യന്‍സ് ലീഗില്‍ ഇംഗ്ളീഷ് ടീമുകള്‍ മാത്രമുള്ള ഫൈനൽ നടക്കുന്നത്. കഴിഞ്ഞ ഏതാനും സീസണുകളായി കിട്ടാക്കനിയായി തുടരുന്ന ചാമ്പ്യന്‍സ് ലീഗ് കിരീടം കയ്യെത്തും ദൂരെയാണ് മാഞ്ചസ്‌റ്റര്‍ സിറ്റിക്ക്. പെപ്പ് ഗാര്‍ഡിയോളയുടെ കീഴില്‍ ചരിത്ര ഫൈനലിനിറങ്ങുമ്പോള്‍ എത്തിഹാദ് ക്ളബ്ബിന് ലക്ഷ്യം കിരീടം മാത്രമാണ്.
ചരിത്രത്തിൽ ഇതുവരെയും ചാമ്പ്യൻസ് ലീഗ് ട്രോഫി കരസ്‌ഥമാക്കാൻ കഴിയാത്ത പ്രമുഖ ടീമുകളിൽ ഒന്ന് കൂടിയാണ് സിറ്റി. കഴിഞ്ഞ ഒട്ടേറെ സീസണുകളിലായി ടീമിന്റെ അവിഭാജ്യ ഘടകമായിരുന്ന സെർജിയോ അഗ്യൂറോയുടെ വിടപറയൽ മൽസരം കൂടിയാവും ഇത്. പിഎസ്‌ജിയെ തോല്‍പിച്ചായിരുന്നു ടൂര്‍ണമെന്റില്‍ സിറ്റിയുടെ ഫൈനല്‍ പ്രവേശനം.
തോമസ് ടുഷേല്‍ പരിശീലകനായ ചെല്‍സിയാണ് ഫൈനലില്‍ മാഞ്ചസ്‌റ്റര്‍ സിറ്റിയുടെ എതിരാളി. പ്രീമിയർ ലീഗിൽ അവസാനം നടന്ന നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ചെല്‍സി നേടിയ നേരിയ മുന്‍തൂക്കമാണ് പെപ്പിനെ തെല്ല് സമ്മര്‍ദ്ദത്തിലാക്കുന്നത്. ടൂർണമെന്റിലെ റെക്കോർഡ് ചാമ്പ്യൻമാരായ റയലിനെ വീഴ്‌ത്തിയാണ് ‘ബ്ളൂസ്‘ കലാശപോരാട്ടത്തിന് ഇറങ്ങുന്നത്.
രണ്ടാം കിരീടമാണ് അവരുടെ ലക്ഷ്യം. ദിദിയർ ദ്രോഗ്‌ബ, ഫ്രാങ്ക് ലാംപാർഡ്, ജോൺ ടെറി, പീറ്റർ ചെക്ക് തുടങ്ങിയ അതികായരുടെ കാലത്ത് 2012ലാണ് നീലപ്പട തങ്ങളുടെ ആദ്യകിരീടം സ്വന്തമാക്കിയത്.
അന്ന് കരുത്തരായ ബയേൺ മ്യൂണിക്കിനെ തകർത്തുവിട്ട അതേ പോരാട്ടവീര്യം നാളെയും പുറത്തെടുത്താൽ കിരീടം അന്യമാവില്ല എന്നുറപ്പാണ്. മേസൺ മൗണ്ട്, തിമോ വെർണർ തുടങ്ങിയ പ്രതിഭകളുള്ള ടീം കിരീടം നേടുമെന്ന് തന്നെയാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.
Read Also: ‘മിഷൻ സി’ ട്രെയിലർ ഇന്ന് റിലീസ് ചെയ്യും