ലഖ്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ 80-20 വിവാദ പരാമര്‍ശത്തെ ന്യായീകരിച്ച് ബിജെപി എംഎല്‍എ പങ്കജ് സിംഗ്. ഇന്ത്യയില്‍ ജീവിക്കുകയും എന്നാല്‍ പാകിസ്‌ഥാനെ സ്‌തുതിക്കുകയും ചെയ്യുന്നവരെക്കുറിച്ചാണ് യോഗി പരാമര്‍ശിച്ചതെന്ന് പങ്കജ് പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് 80ഉം 20ഉം തമ്മിലുള്ള യുദ്ധമാണെന്നായിരുന്നു യോഗിയുടെ പരാമര്‍ശം.
“യോഗിജി പറഞ്ഞ 20 ശതമാനം പേര്‍ ഇവിടെ ജീവിക്കുകയും പാകിസ്‌ഥാനെ പ്രശംസിക്കുകയും ചെയ്യുന്നവരാണ്. നിരവധി കുടുംബങ്ങള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്‌ടപ്പെടുന്നതിന് ഉത്തരവാദികളായ ആളുകളെ അഖിലേഷ് യാദവ് പ്രശംസിക്കുന്നു. സമൂഹത്തെ ധ്രുവീകരിക്കുന്ന ആളുകളുടെ പേരുകള്‍ ഉപയോഗിക്കുന്നത് എസ്‌പി നേതാക്കളാണ്. ജയിലുകളില്‍ നിന്ന് തീവ്രവാദികളെ മോചിപ്പിക്കാന്‍ അവര്‍ ശ്രമിച്ചു. ഭാരത് മാതാ കീ ജയ് വിളിക്കുന്നത് ഒഴിവാക്കാനും അവര്‍ ശ്രമിക്കുന്നു. ദേശീയഗാനം പാടാന്‍ അവര്‍ മടിക്കുന്നു”-പങ്കജ് സിംഗ് പറഞ്ഞു.
യുപിയില്‍ 80 ശതമാനത്തോളം (79.73) ഹിന്ദുക്കളും 20 ശതമാനത്തിനടുത്ത് (19.26) മുസ്‌ലിം മത വിശ്വാസികളുമാണുള്ളത്. ഈ കണക്കിനെ എടുത്തു പറഞ്ഞായിരുന്നു യോഗിയുടെ പരാമർശം. ലഖ്‌നൗവിൽ ഒരു സ്വകാര്യ വാർത്താ ചാനൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കവെ യുപിയിലെ ബ്രാഹ്‌മണ വോട്ടുകളെക്കുറിച്ചുള്ള ചോദ്യത്തിന് “മൽസരം വളരെ മുന്നോട്ട് പോയി, പോരാട്ടം ഇപ്പോൾ 80നും 20നും ഇടയിലാണ്” എന്നായിരുന്നു മറുപടി.
“80 ശതമാനവും ദേശീയത, വികസനം ഇവയെ പിന്തുണക്കുവരാണ്. ഇവർ ബിജെപിക്ക് വോട്ട് ചെയ്യും. ഇതിനെ എതിർക്കുന്നവർ മാഫിയ, ക്രിമിനലുകൾ, കർഷക വിരുദ്ധ നിലപാട് സ്വീകരിക്കുന്നവർക്ക് വോട്ട് നൽകും. ഈ 80-20 പോരാട്ടത്തിൽ, താമരയാണ് വഴി കാണിക്കുന്നത്”- മുഖ്യമന്ത്രി പറഞ്ഞു.
Read also: പുതുച്ചേരിയില്‍ ബിജെപിയുടെ അയിത്ത മതില്‍; പ്രതിഷേധിച്ച് സിപിഐഎം