തളിപ്പറമ്പ്: തിരഞ്ഞെടുപ്പിന്റെ അവസാനിച്ച ശേഷവും വിവിധ സ്‌ഥലങ്ങളിൽ സംഘർഷം ഉണ്ടായി. ആക്രമണങ്ങളെ തുടർന്ന് യുഡിഎഫ്, സിപിഎം, ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. ആന്തൂരിൽ ബിജെപി സ്‌ഥാനാർഥിയുടെ വീടിന് നേരെ ബോംബ് എറിഞ്ഞതായും പരാതിയുണ്ട്. വനിതാ ലീഗ് ജില്ലാ സെക്രട്ടറി പി സാജിതക്കും പരിക്കേറ്റു. പരിയാരം പഞ്ചായത്തിലെ തലോറ വാർഡ് സ്‌ഥാനാർഥി കൂടിയായ സാജിതയെ നെല്ലിപ്പറമ്പിലെ ഗവൺമെന്റ് കൊമേഴ്ഷ്യൽ ഇൻസ്‌റ്റിറ്റൃൂട്ടിലെ ബൂത്തിൽ വെച്ച് സിപിഎം പ്രവർത്തകർ മർദ്ദിച്ചുവെന്നാണ് പരാതി.
തളിപ്പറമ്പ് ആടിക്കുംപാറയിൽ ആക്രമിക്കപ്പെട്ട മുക്കോലയിലെ ലീഗ് പ്രവർത്തകൻ കെവി നിസാറിനെ ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ഒരു കൂട്ടം സിപിഎം പ്രവർത്തകർ മർദ്ദിച്ചുവെന്നാണ് പരാതി. ചെങ്ങളായി പഞ്ചായത്ത് തട്ടേരി വാർഡിലെ യുഡിഎഫ് ഏജന്റുമാരായ ആനിമോൾ ജിൻസൺ, സി ഗംഗാധരൻ എന്നിവരെയും മർദ്ദനമേറ്റ നിലയിൽ തളിപ്പറമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഎം പ്രവർത്തകർ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചത് തടഞ്ഞതിന് ഇരുവരെയും മർദ്ദിച്ചുവെന്നാണ് പരാതി.
Also Read: മൂന്ന് ഇരട്ടി സീറ്റുകൾ നേടും; തിരുവനന്തപുരം ബിജെപിക്ക്; കെ സുരേന്ദ്രൻ
ഇന്നലെ രാത്രി 8 മണിയോടെ ആടിക്കുംപാറയിൽ ലീഗ് പ്രവർത്തകർ തടഞ്ഞ് നിർത്തി വടികൊണ്ട് മർദ്ദിച്ച സിപിഎം നേതാവും കേരള ബാങ്ക് ധർമശാല ബ്രാഞ്ച് ജീവനക്കാരനുമായ കുറിയാലി സിദ്ദീഖിനെയും തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിദ്ദീഖിന്റെ ഇടത് കണ്ണിന് പരിക്കേറ്റിട്ടുണ്ട്.