കവരത്തി : ശക്‌തമായ പ്രതിഷേധങ്ങൾക്കൊടുവിൽ ലക്ഷദ്വീപിലെ മൽസ്യ ബന്ധന ബോട്ടുകളിൽ സർക്കാർ ഉദ്യോഗസ്‌ഥരെ നിയമിക്കാനുള്ള ഉത്തരവ് ഭരണകൂടം പിൻവലിച്ചു. സർക്കാർ ജീവനക്കാരുടെയും നാട്ടുകാരുടെയും പ്രതിഷേധങ്ങൾ ശക്‌തമായതോടെയാണ് ഉത്തരവ് പിൻവലിക്കാൻ ഭരണകൂടം തയ്യാറായത്. എല്ലാ പ്രാദേശിക ബോട്ടുകളിലും ഒരു സർക്കാർ ഉദ്യോഗസ്‌ഥൻ പോകണമെന്നും, വിവരങ്ങൾ ശേഖരിച്ച് സർക്കാരിന് കൈമാറണമെന്നുമാണ് ഉത്തരവിൽ നിർദ്ദേശം നൽകിയിരുന്നത്.
എന്നാൽ സർക്കാർ ഉദ്യോഗസ്‌ഥർ തങ്ങളോടൊപ്പം ബോട്ടിൽ കയറുന്നതിന് മൽസ്യ തൊഴിലാളികൾ ആദ്യം മുതൽ തന്നെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് സർക്കാർ ജീവനക്കാരും പ്രതിഷേധവുമായി രംഗത്തെത്തിയത്. സുരക്ഷയാണ് ഉത്തരവിന് പിറകിലെങ്കിൽ സംശയാസ്‌പദമായ നീക്കങ്ങൾ കണ്ടെത്താൻ വിവിധ കേന്ദ്ര ഏജൻസികളും ലോക്കൽ പോലീസും പരിശോധന നടത്തുന്നുണ്ടെന്നും, ഇതിന് പുറമെ ജീവനക്കാരെകൂടി ബോട്ടുകളിൽ നിയോഗിക്കാനുള്ള തീരുമാനം പ്രതിഷേധാർഹമാണെന്നും ജീവനക്കാർ വ്യക്‌തമാക്കി.
തുടർന്ന് ഉത്തരവ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് ലക്ഷദ്വീപ് ഗവൺമെന്റ് എംപ്‌ളോയീസ് സെൻട്രൽ സെക്രട്ടറിയേറ്റ്, ഷിപ്പിംഗ് ആന്റ് ഏവിയേൻ ഡയറക്‌ടർക്ക് കത്ത് നൽകി. 8 മുതൽ 10 മണിക്കൂർ വരെ കടലിൽ ജോലി ചെയ്യേണ്ടി വരുന്നത് പരിചയമില്ലാത്ത സർക്കാർ ഉദ്യോഗസ്‌ഥർക്ക് മാനസിക പിരിമുറുക്കം ഉണ്ടാകാൻ ഇടയാക്കുമെന്നും, ഈ സാഹചര്യത്തിൽ ഉത്തരവ് പിൻവലിക്കണം എന്നുമാണ് കത്തിൽ ആവശ്യപ്പെട്ടിരുന്നത്.
Read also : എംഎല്‍എമാരുടെ ആസ്‌തി വികസന ഫണ്ട് വെട്ടിക്കുറച്ചു; 4 കോടി കോവിഡ് പ്രതിരോധത്തിന്