ന്യൂഡെൽഹി: ടാറ്റ ഗ്രൂപ്പ് ചെയർമാൻ പദവിയിൽ നിന്ന് സൈറസ് മിസ്‌ത്രിയെ പുറത്താക്കിയ നടപടി ശരിവെച്ച് സുപ്രീം കോടതി. സൈറസ് മിസ്‌ത്രിക്ക് ടാറ്റ ഗ്രൂപ്പ് ചെയർമാനായി പുനർനിയമനം നൽകാൻ കമ്പനി നിയമ ട്രിബ്യൂണൽ നേരത്തെ ഉത്തരവിട്ടിരുന്നു. ഈ വിധി കഴിഞ്ഞ വർഷം ജനുവരിയിൽ സ്‌റ്റേ ചെയ്‌തിരുന്നു. ഇതിനെ തുടർന്നാണ് സുപ്രീം കോടതി ടാറ്റ സൺസിന് അനുകൂലമായി വിധിച്ചത്. ടാറ്റ സൺസും രത്തൻ ടാറ്റയും നൽകിയ ഹരജിയിൽ ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.
2016ലാണ് സൈറസ് മിസ്‌ത്രിയെ അസാധാരണ നീക്കത്തിലൂടെ ടാറ്റ സൺസിന്റെ ചെയർമാൻ സ്‌ഥാനത്ത് നിന്നും പുറത്താക്കിയത്. രത്തൻ ടാറ്റയുമായുള്ള അഭിപ്രായ വ്യാത്യാസങ്ങളാണ് പുറത്താക്കലിന് പിന്നിലെ കാരണം. മിസ്‌ത്രിയുടെ പ്രവർത്തനങ്ങൾ മോശമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. 2012ലാണ് ടാറ്റ ഗ്രൂപ്പിന്റെ പ്രധാന ചുമതല മിസ്‌ത്രിക്ക് ലഭിച്ചത്. പുറത്താക്കലിന് എതിരെ സൈറസ് മിസ്‌ത്രി, കമ്പനി ലോ അപ്പലൈറ്റ് ട്രൈബ്യൂണലിനെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്‌തിരുന്നു.
Read also: പരമ്പര നേടാൻ ഇന്ത്യ; രണ്ടാം മൽസരത്തിലും ടോസ് ഇംഗ്ളണ്ടിന്