കോഴിക്കോട്: ജില്ലയിലെ കാരശ്ശേരി പഞ്ചായത്തിലെ ആദിവാസി മേഖലകളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. മൈസൂർ മല, തോട്ടക്കാട് പ്രദേശങ്ങളിലെ ആദിവാസി കോളനികളിലാണ് കോവിഡ് പടർന്ന് പിടിക്കുന്നത്. പ്രദേശത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ ഒരുങ്ങുകയാണ് ആരോഗ്യ വകുപ്പ്.
രോഗവ്യാപനം തടയുന്നതിനായി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളുടേയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്‌ഥരുടേയും പോലീസിന്റെയും സംയുക്‌ത യോഗം ചേർന്ന് സ്‌ഥിതിഗതികൾ വിലയിരുത്തി.
മൈസൂർ മല കോളനിയിൽ 20ലധികം പേർക്കും തോട്ടക്കാട് പൈക്കാടൻമല കോളനിയിൽ 5 പേർക്കുമാണ് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചത്. വാർഡ് മെമ്പർമാരുടേയും ആർആർടി വളണ്ടിയർമാരുടേയും നിർദ്ദേശങ്ങൾ പാലിക്കാതെ പ്രദേശവാസികൾ കൂട്ടം കൂടി നിൽക്കുന്നതാണ് രോഗ വ്യാപനത്തിന്റെ പ്രധാന കാരണമെന്നാണ് വാർഡ് മെമ്പർമാർ പറയുന്നത്.
പ്രദേശത്ത് നിലവിൽ പോലീസ് പട്രാേളിംഗ് ശക്‌തമാണങ്കിലും ഇടവഴികളിൽ ഉൾപ്പടെ പട്രാേളിംഗ് നടത്തണമെന്ന നിർദ്ദേശവും യോഗത്തിൽ ഉയർന്നു. കോളനികളിലെ ചില വീടുകളിൽ വ്യാജവാറ്റ് നടക്കുന്നതായും വിവരമുണ്ട്. ഇതിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് യോഗത്തിൽ വ്യക്‌തമാക്കി.
അതേസമയം രോഗബാധിതരിൽ വീടുകളിൽ സൗകര്യങ്ങൾ ഇല്ലാത്തവരെ മരഞ്ചാട്ടിയിലെ ഡിസിസിയിലേക്ക് മാറ്റിയതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. കൃത്യമായ പരിശോധന നടത്തുന്നുണ്ടെങ്കിലും മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് രോഗം പടരാൻ കാരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.
കൂടാതെ ആർആർടി വളണ്ടിയർമാർ അല്ലാത്തവരും രോഗവ്യാപനം കൂടിയ സ്‌ഥലങ്ങളിൽ സന്ദർശനം നടത്തുന്നത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ഗ്രാമ പഞ്ചായത്തിലെ കോളനികളിൽ രോഗ വ്യാപനം നിയന്ത്രിക്കാൻ നടപടികൾ കടുപ്പിക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിപി സ്‌മിത വ്യക്‌തമാക്കി. കോളനികളിൽ ബോധവൽക്കരണ പ്രവൃത്തികൾ നടത്തുമെന്നും വ്യാജ വാറ്റുൾപ്പടെ തടയുന്നതിന് നടപടി സ്വീകരിക്കുമെന്നും പ്രസിഡണ്ട് അറിയിച്ചു.
അതേസമയം കാർഷിക മേഖലയായ ഈ പ്രദേശങ്ങളിൽ കോവിഡ് കേസുകൾ വർധിച്ചു വരുന്നത് മറ്റ് കർഷകരെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വളം വാങ്ങുന്നതിനും മറ്റും പുറത്ത് പോവാൻ പോലും പറ്റാത്ത നിലയാണ്. ഈ പ്രശ്‌നം ജില്ലാ കളക്‌ടറുടെ ശ്രദ്ധയിൽപ്പെടുത്താനും യോഗത്തിൽ തീരുമാനമായി.
Malabar News: ഏഷ്യയിലെ ആദ്യ വനിതാ മാൾ, കോഴിക്കോടെ മഹിളാ മാളിന് പൂട്ടുവീഴുന്നു