ഡെൽഹി: കോവിഡ് മൂന്നാം തരംഗം ഉടനുണ്ടായേക്കുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ ഡെൽഹിയിലെ സ്‌കൂളുകൾ ഇപ്പോൾ തുറക്കില്ലെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കോവിഡ് വാക്‌സിനേഷൻ പൂർത്തിയാകുംവരെ യാതൊരുവിധ അപകട സാധ്യതയും ഏറ്റെടുക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന് കെജ്‌രിവാൾ പറഞ്ഞു. ‘അന്താരാഷ്‌ട്ര തലത്തിൽ നിലവിലെ ട്രെന്റുകൾ കാണിക്കുന്നത് കോവിഡിന്റെ മൂന്നാം തരംഗം ഉടൻ ഉണ്ടായേക്കുമെന്നാണ്. അതുകൊണ്ട് ഓഫ്‌ലൈൻ ക്ളാസുകൾ പുനഃരാരംഭിച്ച് കുട്ടികളെ അപകടത്തിലേക്ക് തള്ളിവിടില്ല,’ മുഖ്യമന്ത്രി വ്യക്‌തമാക്കി.
ഡെൽഹിയുടെ അയൽസംസ്‌ഥാനമായ ഹരിയാനയിൽ ഉൾപ്പടെ സ്‌കൂളുകൾ തുറക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഈ പശ്‌ചാത്തലത്തിലാണ് നിലവിലെ സാഹചര്യത്തിൽ സ്‌കൂളുകൾ തുറക്കേണ്ടെന്ന ഡെൽഹി സർക്കാരിന്റെ തീരുമാനം.
നിലവിൽ 671 പേരാണ് ഡെൽഹിയിൽ കോവിഡ് ചികിൽസയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 72 പേർക്ക് മാത്രമാണ് ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടാഴ്‌ചയിലേറെ ആയി 100ന് താഴെ മാത്രമാണ് രാജ്യതലസ്‌ഥാനത്തെ പ്രതിദിന രോഗികളുടെ എണ്ണം.
Most Read: കോവിഡ് പ്രതിരോധത്തിൽ സംസ്‌ഥാനങ്ങൾക്ക് തുല്യ ബാധ്യത; കെജ്‌രിവാള്‍