തിരുവനന്തപുരം: റഷ്യയിൽ നിന്ന് കേരളത്തിൽ മടങ്ങിയെത്തിയ ഒരാൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. തിരുവനന്തപുരം വിമാനത്താവളം വഴി നവംബർ 29ന് എത്തിയ ആൾക്ക് ആണ് കോവിഡ്. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ ഇയാൾ നെഗറ്റീവ് ആയിരുന്നു.
ഇയാളുടെ കുടുംബത്തിലെ മറ്റു 2 പേർക്കും കോവിഡ് സ്‌ഥിരീകരിച്ചിട്ടുണ്ട്. ഇവർ നിരീക്ഷണത്തിൽ ആയിരുന്നു. ഇതേ സംഘത്തിലെ ഒരാളുടെ സാമ്പിൾ ജനിതക പരിശോധനക്ക് അയച്ചിരിക്കുകയാണ്.
ഒമൈക്രോണിൽ കേന്ദ്ര മാർഗനിർദ്ദേശം നടപ്പാക്കുന്നതിന് മുൻപ് കേരളത്തിൽ എത്തിയവരെ കണ്ടെത്തി മുൻകരുതൽ എടുക്കുന്നതിൽ വീഴ്‌ച സംഭവിച്ചു. നവംബർ 29ന് റഷ്യയിൽ നിന്നെത്തിയവരിൽ ഒരാൾക്ക് കോവിഡ് സ്‌ഥിരീകരിച്ചിട്ടും കൂടെ യാത്ര ചെയ്‌തവരെ പൂർണമായും നിരീക്ഷണത്തിലാക്കുന്നത് വൈകി. ഇതിൽ ഡിസംബർ 2ന് സാമ്പിളെടുത്ത കോട്ടയം സ്വദേശിയാണ് പിന്നീട് കോവിഡ് പോസിറ്റീവായത്.
സംഘത്തിൽ ഏറ്റവും കൂടുതൽ പേർ വിമാനമിറങ്ങിയ എറണാകുളത്താണ് പലരും പരിശോധന പോലുമില്ലാതെ കടന്നുപോയത്. ഇക്കാര്യത്തിൽ യാത്രാസംഘത്തിൽ ഉണ്ടായിരുന്നയാൾ തന്നെ പരാതി നൽകിയെങ്കിലും ഇടപെടലുണ്ടായില്ല. കോവിഡ് പോസിറ്റീവായ ആളുടെ സാമ്പിൾ ശനിയാഴ്‌ചയാണ് ജനിതക പരിശോധനക്ക് അയച്ചത്.
റഷ്യയിൽ നിന്ന് വിനോദസഞ്ചാരം കഴിഞ്ഞ് തിരികെയെത്തിയ 30 അംഗ സംഘത്തിൽ പലരും പരിശോധന പോലുമില്ലാതെ കടന്നുപോയത് പരിശോധിക്കുമെന്ന് സർക്കാർ പറഞ്ഞിരുന്നു.
Most Read: ഒമൈക്രോൺ ഡെൽറ്റ വകഭേദത്തേക്കാൾ മാരകമല്ല; ലോകാരോഗ്യ സംഘടന