തിരുവനന്തപുരം: രണ്ടാഴ്ചത്തെ ഇടവേളക്ക് ശേഷം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ഓണദിനത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച നൂറു ദിന കർമ്മപരിപാടികളുടെ പ്രാദേശിക തല പ്രചാരണമാണ് യോഗത്തിലെ മുഖ്യ അജണ്ട. പദ്ധതിയെ ജനങ്ങളിലേക്ക് എത്തിക്കാനുള്ള കൂടുതൽ മാർഗങ്ങളെക്കുറിച്ച് യോഗം ചർച്ച ചെയ്യും. സൗജന്യ കിറ്റ് 4 മാസം കൂടി നീട്ടിയതും സർക്കാരിന്റെ മറ്റു പദ്ധതികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ പ്രചാരണ വിഷയങ്ങളായി പാർട്ടി ഉയർത്തിപ്പിടിക്കും. പി.എസ്.സിയെ ആരോപണങ്ങളിൽ നിന്ന് സംരക്ഷിച്ചു നിർത്താനും ബദൽ പ്രചാരണങ്ങൾക്കും യോഗത്തിൽ തീരുമാനമായേക്കും.
പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ യോഗത്തിൽ ചർച്ചയാവുമോ എന്നത് വ്യക്തമല്ല. പാർട്ടി അംഗം കൂടിയായ ബിനീഷിനെ കൈവിടാൻ സിപിഎം തയ്യാറാവില്ല. വിവാദത്തിൽ സർക്കാർ മറുപടി പറയേണ്ട ആവശ്യമില്ലെന്നാണ് മുഖ്യമന്ത്രി ഇന്നലെ പ്രതികരിച്ചത്.
സർക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് മിഷനെതിരായ ആരോപണങ്ങളും , സെക്രട്ടറിയേറ്റിലെ തീപ്പിടിത്തവുമെല്ലാം യോഗം ചർച്ച ചെയ്യും. വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തിൽ പാർട്ടി തുടർന്ന് സ്വീകരിക്കേണ്ട നിലപാട് യോഗത്തിൽ തീരുമാനിക്കും.കോൺഗ്രസിലെ ഉന്നതർക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് പാർട്ടി.