തൃശൂർ: ഉറക്കത്തിൽ നിന്ന് കണ്ണ് തുറന്ന് വീടിന്റെ മുൻവാതിൽ തുറന്ന ഷാജൻ വാതിൽക്കൽ കിടന്ന വിശിഷ്‌ടാതിഥിയെ കണ്ട് ഞെട്ടി. മുന്നറിയിപ്പില്ലാതെ വന്ന അതിഥിയെ ഒരു നോക്ക് കണ്ടപ്പോൾ തന്നെ ഗൃഹനാഥൻ അലറി വിളിച്ചുകൊണ്ട് അകത്ത് കയറി വാതിലടച്ചു. ജനലവഴി നോക്കിയപ്പോഴാണ് വിരുന്നുകാരന്റെ ശരിക്കുള്ള രൂപം കണ്ടത്. ഭീമാകാരനായ ഒരു മുതലയായിരുന്നു കക്ഷി. ആരെയോ കാത്ത് വീടിന്റെ വാതിൽക്കൽ കിടക്കുകയായിരുന്നു മുതല.
Also Read: സ്വപ്‌നയുടെ രഹസ്യമൊഴി ആവശ്യപ്പെട്ട് കസ്‌റ്റംസും ഇഡിയും കോടതിയിൽ
തുടർന്ന്, വീട്ടുകാർ ഉടൻ തന്നെ വനംവകുപ്പിനെ വിവരമറിയിച്ചു. ആതിരപ്പിള്ളി പുഴയുടെ സമീപത്ത് താമസിക്കുന്ന തച്ചിയത്ത് ഷാജന്റെ വീട്ടിലാണ് സംഭവം നടന്നത്. മുതല പുഴയിൽ നിന്ന് വന്നതാണെന്നാണ് കരുതുന്നത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്‌ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്‌ഥർ ഒന്നര മണിക്കൂറോളം നീണ്ട ശ്രമത്തിന് ശേഷമാണ് മുതലയെ തിരിച്ച് പുഴയിലേക്ക് അയക്കാനായത്. മുതലയെ പിടിച്ചുകെട്ടാൻ നാട്ടുകാരുടെ സഹായവും വേണ്ടി വന്നു. കുറച്ചുമാസങ്ങൾക്ക് മുമ്പ് തൃശൂരിൽ രാത്രി റോഡിലൂടെ ഇഴഞ്ഞു നീങ്ങുന്ന മുതലയുടെ ദൃശ്യം സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.