ന്യൂഡെൽഹി: രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായക ദിനം. ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെടാൻ കാരണമായ വിധിക്കെതിരെ രാഹുൽ ഗാന്ധി നൽകിയ അപ്പീൽ സൂറത്ത് കോടതി ഇന്ന് പരിഗണിക്കും. കോലാർ പ്രസംഗത്തിൽ മോദിയെന്ന് പേരിലുള്ളവരെ അപമാനിച്ചുവെന്ന പരാതിയിൽ കഴിഞ്ഞ മാസം 23ന് ആണ് രാഹുൽ ഗാന്ധിയെ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.
രണ്ടു വർഷം തടവും 10,000 രൂപ പിഴയും കോടതി അപ്പീൽ നൽകാൻ ഒരു മാസത്തെ സാവകാശവും നൽകിയിരുന്നു. കോടതി വിധി വന്നു 12ആം ദിവസമാണ് രാഹുൽ അപ്പീൽ സമർപ്പിച്ചത്. ശിക്ഷാ വിധിയിൽ പാളിച്ച ഉണ്ടെന്നും കുറ്റവും ശിക്ഷയും റദ്ദാക്കണമെന്നുമാണ് രാഹുൽ ഗാന്ധി അപ്പീലിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മജിസ്ട്രേറ്റ് കോടതി വിധിച്ച രണ്ടു വർഷം തടവുശിക്ഷ നടപ്പിലാക്കുന്നത് സെഷൻസ് കോടതി സ്‌റ്റേ ചെയ്‌തിരുന്നു. എന്നാൽ, കുറ്റക്കാരനെന്ന വിധിക്ക് സ്‌റ്റേ ലഭിച്ചാലേ നഷ്‌ടമായ എംപി സ്‌ഥാനം രാഹുലിന് തിരികെ ലഭിക്കുകയുള്ളൂ.
എന്നാൽ , പാറ്റ്ന, ഹരിദ്വാർ എന്നിവിടങ്ങളിൽ അടക്കം മറ്റു കോടതികളിലും മാനനഷ്‌ടക്കേസുകൾ നിലനിൽക്കുന്നതിനാൽ വിധിക്ക് സ്‌റ്റേ ലഭിക്കുമോയെന്നാണ് ആശങ്ക. പത്തര മുതൽ കോടതി നടപടികൾ ആരംഭിക്കും. രാഹുലിന്റെ കേസ് 24ാം മതായാണ് നിലവിൽ ലിസ്‌റ്റ് ചെയ്‌തിരിക്കുന്നത്. രാഹുൽ സമർപ്പിച്ച രണ്ടു അപേക്ഷകളാണ് ഇന്ന് പരിഗണിക്കാനിരിക്കുന്നത്. ഇന്ന് വരെയാണ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചിരുന്നത്. ഇത് സ്‌ഥിരജാമ്യമാക്കി മാറ്റുന്നതിനാണ് ആദ്യ അപേക്ഷ. രണ്ടു വർഷത്തെ തടവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് രണ്ടാമത്തെ അപേക്ഷ.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ കോലാറിൽ നടന്ന റാലിയിൽ രാഹുൽ ഗാന്ധി നടത്തിയ വിവാദ പ്രസംഗമാണ് കേസിനാദാരം. വിവാദ വജ്ര വ്യാപാരി നീരവ് മോദി, ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി എന്നിവരെ പരാമർശിച്ച് എല്ലാ കള്ളൻമാർക്കും ‘മോദി’ എന്ന് പേരുള്ളത് എന്തുകൊണ്ടാണ് എന്നായിരുന്നു രാഹുലിന്റെ പരാമർശം. പ്രചാരണത്തിനിടെ മോദി എന്ന പേരിനെക്കുറിച്ചുള്ള പരാമർശത്തിനെതിരെ ബിജെപി നേതാവ് പൂർണേഷ് മോദിയാണ് കോടതിയെ സമീപിച്ചത്.
Most Read: ലോകായുക്‌ത ഉണ്ട വിരുന്നിന് നന്ദി കാട്ടിയെന്ന് കെ സുധാകരൻ