കോഴിക്കോട്: നടിയും മോഡലുമായ കാസർഗോഡ് സ്വദേശിനി ഷഹാന ദൂരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ അറസ്‌റ്റിലായ ഭർത്താവ് സജാദിനെ ഇന്ന് കസ്‌റ്റഡിയിൽ വാങ്ങും. മരണം നടന്ന വീട്ടിൽ ഇന്നലെ ഫോറൻസിക് വിദഗ്‌ധർ എത്തി പരിശോധന നടത്തിയിരുന്നു.
മുറിയിൽ നിന്ന് ലഭിച്ച കയർ തൂങ്ങി മരിക്കാൻ പര്യാപ്‌തമെന്ന് പോലീസ് പറഞ്ഞു. ഫുഡ് ഡെലിവറിയുടെ മറവിൽ സജാദ് ലഹരി വിൽപന നടത്തിയിട്ടുണ്ടെന്നു ബോധ്യമായ പോലീസ് ഇക്കാര്യവും അന്വേഷിക്കും. കസ്‌റ്റഡിയിൽ കിട്ടാൻ ഇന്നലെ അപേക്ഷ സമർപ്പിച്ചിരുന്നു. കൂടാതെ സജാദിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യുന്നുണ്ട്. ഷഹാനയുടെ ദേഹത്തെ മുറിവുകൾ സജാദ് ഉപദ്രവിച്ചതിൽ ഉണ്ടായതാണെന്ന് പോലീസ് വ്യക്‌തമാക്കി.
മെയ് 13നാണ് കോഴിക്കോട് ചേവായൂരിൽ നടിയും മോഡലുമായ ഷഹാനയുടെ മരണം. രാത്രി സജാദിന്റെ നിലവിളി കേട്ട് അയൽവാസികൾ ഇവരുടെ വീട്ടിലെത്തുകയായിരുന്നു. സജാദിന്റെ മടിയിൽ ഷഹാന അവശയായി കിടക്കുന്നതാണ് അയൽവാസികൾ കണ്ടത്. അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് പോലീസെത്തി ഷഹാനയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Most Read: ട്രെയിൻ തട്ടി റെയിൽവേ ഉദ്യോഗസ്‌ഥന്റെ കാൽ അറ്റു; വിശദമായ അന്വേഷണം