ന്യൂഡെൽഹി: മാനനഷ്‌ടക്കേസിൽ ഈ മാസം 25ന് നേരിട്ട് ഹാജരാകാനുള്ള പട്‌ന പ്രത്യേക കോടതി ഉത്തരവ് റദ്ദാക്കാൻ രാഹുൽ ഗാന്ധി പട്‌ന ഹൈക്കോടതിയെ സമീപിച്ചു. മുതിർന്ന ബിജെപി നേതാവ് സുശീൽ മോദിയുടെ പരാതിയിലാണ് പട്‌നയിലെ എംപി/എംഎൽഎ പ്രത്യേക കോടതി രാഹുലിന് സമൻസ് അയച്ചത്. കേസിൽ മൊഴി നൽകാനായി കഴിഞ്ഞ 12ന് ഹാജരാകാൻ കോടതി രാഹുലിന് നിർദ്ദേശം നൽകിയിരുന്നു.
സൂറത്ത് കോടതി നടപടികളുടെ തിരക്ക് കാരണം തീയതി നീട്ടി നൽകണമെന്ന രാഹുൽ ഗാന്ധിയുടെ അപേക്ഷ അംഗീകരിച്ചാണ് 25ന് ഹാജരാകാൻ നിർദ്ദേശിച്ചത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണ വേളയിലെ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ മോദി പേരുകാരെല്ലാം കള്ളൻമാരാണ് എന്ന പരാമർശമാണ് കേസിനാദാരം. സൂറത്ത് കോടതി ഇതേ മാനനഷ്‌ടക്കേസിലാണ് രാഹുൽ ഗാന്ധിക്ക് രണ്ടു വർഷത്തെ തടവ് ശിക്ഷ വിധിച്ചത്.
അതേസമയം, മാനനഷ്‌ടക്കേസിൽ രാഹുൽ ഗാന്ധി നൽകിയ അപ്പീൽ സൂറത്ത് കോടതി തള്ളിയ പശ്‌ചാത്തലത്തിൽ രാഹുൽ ഗാന്ധി ഇന്ന് ഡെൽഹിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു. അമ്മയും മുൻ കോൺഗ്രസ് അധ്യക്ഷയുമായ സോണിയ ഗാന്ധിയുടെ വസതിയായ 10 ജൻപഥിലേക്കാണ് മാറുക. ആദ്യമായി എംപിയായ 2005 മുതൽ ഡെൽഹി തുഗ്ളക്ക് റോഡിലെ ഇതേ വസതിയിലാണ് രാഹുൽ താമസിച്ചിരുന്നത്.
Most Read: വന്ദേഭാരത് എക്‌സ്‌പ്രസിന്റെ ടൈം ഷെഡ്യൂൾ റെഡി; വിവരങ്ങൾ അറിയാം