ന്യൂഡെൽഹി: കാർഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ നടത്തുന്ന പ്രക്ഷോഭത്തെ തുടർന്ന് കേന്ദ്ര സർക്കാർ വിളിച്ചുചേർത്ത ചർച്ചയിലെ നിർദേശങ്ങൾ കർഷക സംഘടനകൾ തള്ളി. കർഷിക നിയമങ്ങളിലെ പ്രശ്‌നങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിക്കാമെന്ന കേന്ദ്ര സർക്കാർ നിർദേശമാണ് കർഷകർ തള്ളിയത്.
വിദഗ്‌ധർക്ക് ഒപ്പം കര്‍ഷക പ്രതിനിധികളെയും ഉള്‍പ്പെടുത്തിയുള്ള സമിതിയെ വെക്കാമെന്ന് കേന്ദ്രം അറിയിച്ചെങ്കിലും കർഷകർക്ക് സ്വീകാര്യമായില്ല. ഡെൽഹി വിഗ്യാന്‍ ഭവനിൽ കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിങ് തോമർ, പീയുഷ് ഗോയൽ എന്നിവരുമായാണ് ചർച്ച നടക്കുന്നത്. വിവിധ സംസ്‌ഥാനങ്ങളിലെ കർഷകരെ ഓരോ സമയത്തായാണ് ഇവർ കാണുന്നത്.
അതേസമയം, വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകില്ലെന്ന സൂചനകളാണു ലഭിക്കുന്നത്. വിളകളുടെ താങ്ങുവില ഉറപ്പാക്കുമെന്ന പ്രഖ്യാപനമാണ് അവർ മുന്നോട്ട് വെക്കുന്നത്.
കര്‍ഷകര്‍ക്കു വരുമാനം വര്‍ധിപ്പിക്കാനുള്ള വ്യവസ്‌ഥകളാണ് നിയമങ്ങളിൽ ഉള്ളതെന്നും ഇപ്പോള്‍ പ്രക്ഷോഭം നടത്തുന്നവര്‍ക്കും അതിന്റെ ഗുണം ലഭിക്കുമെന്നും ചര്‍ച്ചയിലും കേന്ദ്രം ആവര്‍ത്തിച്ചത്. കർഷക പ്രക്ഷോഭത്തെ തള്ളിക്കളയുന്ന നിലപാട് തന്നെയാണ് പ്രധാനമന്ത്രിയും എടുത്തിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ കർഷകർ കേന്ദ്ര നിർദേശങ്ങൾക്ക് വഴങ്ങില്ലെന്ന് ഉറപ്പാണ്.
Read Also: ‘ഇന്ത്യയിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നു’; കര്‍ഷക സമരത്തിന് പിന്തുണയുമായി കനേഡിയന്‍ പ്രധാനമന്ത്രി