ന്യൂഡെൽഹി: വടക്കൻ ഡെൽഹിയിലെ രോഹിണി കോടതിയിൽ ഉണ്ടായ വെടിവെപ്പിൽ സുരക്ഷാ വീഴ്‌ച ഉണ്ടായെന്ന് തുറന്ന് സമ്മതിച്ച് പോലീസ് കമ്മീഷണർ രാകേഷ് അസ്‌താന. ഉത്തരവാദികളായ ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടിയെടുക്കുമെന്ന് അദ്ദേഹം വ്യക്‌തമാക്കി.
“അഭിഭാഷക വേഷം ധരിച്ച രണ്ട് പേർ കോടതിക്ക് അകത്ത് വച്ച് ഗുണ്ടാ നേതാവായ ജിതേന്ദർ ഗോഗിക്ക് നേരെ വെടിയുതിർത്തു. അപ്പോഴാണ് പോലീസ് ആ രണ്ട് അക്രമികളെ തിരിച്ച് വെടിവച്ചത്. ഗുണ്ടകൾ തമ്മിലുണ്ടായ സംഘട്ടനം അല്ലായിരുന്നു അത്. പോലീസ് അവിടെ ഉണ്ടായിരുന്നു. അവർ അതിനെ അതിവേഗം പ്രതിരോധിച്ചു. ഒരു സുരക്ഷാ വീഴ്‌ചയുണ്ടായി എന്നത് സമ്മതിക്കുന്നു. ഞങ്ങൾ അത് തീർച്ചയായും പരിശോധിക്കും. ഉചിതമായ നടപടി എടുക്കും,”- അദ്ദേഹം പറഞ്ഞു.
നിലവിൽ അന്വേഷണം നടക്കുകയാണ്. ഈ വീഴ്‌ച ഞാൻ സഹിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കോടതി പ്രവേശന കവാടങ്ങളിലൊന്നിൽ മെറ്റൽ ഡിറ്റക്‌ടറുകൾ പ്രവർത്തിക്കുന്നില്ലെന്ന റിപ്പോർട്ടിനെക്കുറിച്ച് ചോദിച്ചപ്പോൾ, “അക്കാര്യം അന്വേഷണ വിഷയമാണ്, എനിക്ക് ഇപ്പോൾ അതിനെക്കുറിച്ച് പ്രതികരിക്കാൻ കഴിയില്ല” എന്നായിരുന്നു കമ്മീഷണറുടെ മറുപടി.
“ഒരു വനിതാ അഭിഭാഷകയുടെ കാലിൽ വെടിയേറ്റതായി റിപ്പോർട്ടുണ്ട്. ഇതേക്കുറിച്ച് എനിക്ക് ഇതുവരെ വിശദാംശങ്ങൾ ലഭിച്ചിട്ടില്ല. ഡെൽഹി പോലീസ് അവരുടെ ജോലി ഗൗരവമായി ചെയ്യുന്നു, അതിനാലാണ് അക്രമികളെ പരാജയപ്പെടുത്തിയത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് ഗുണ്ടാ നേതാവായ ജിതേന്ദർ ഗോഗിയെ രോഹിണി കോടതി ജഡ്‌ജിക്ക് മുന്നിൽ ഹാജരാക്കിയപ്പോഴാണ് സംഭവം. അഭിഭാഷകരുടെ വേഷം ധരിച്ച അക്രമികൾ ജിതേന്ദ്രയ്‌ക്ക് നേരെ വെടിയുതിർക്കുക ആയിരുന്നു. സംഭവ സ്‌ഥലത്ത് വെച്ച് തന്നെ ജിതേന്ദ്ര കൊല്ലപ്പെട്ടു.
Most Read: ബൈക്ക് റേസറെ വാഹനമിടിപ്പിച്ച ശേഷം മർദിച്ചവർക്ക് എതിരെ കേസെടുത്തു