കോഴിക്കോട്: നിപ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. ഇതിനായി കാട്ടുപന്നികളില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ചു. കോഴിക്കോട് മാവൂര്‍, ചാത്തമംഗലം ഭാഗങ്ങളില്‍ നിന്ന് വനംവകുപ്പ് പിടികൂടിയ കാട്ടുപന്നികളില്‍ നിന്നാണ് സാമ്പിള്‍ ശേഖരിച്ചത്. ഇവ ഭോപ്പാലിലെ ജന്തുരോഗ നിര്‍ണയ ലാബിലേക്ക് പരിശോധനക്ക് അയക്കും.
ഫോറസ്‌റ്റ് വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സഖറിയുടെ നേതൃത്വത്തില്‍ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്‌ഥരുടെ സാന്നിധ്യത്തിലായിരുന്നു സാമ്പിള്‍ ശേഖരണം. വവ്വാലില്‍ നിന്നുള്ള സാമ്പിള്‍ ശേഖരണം ഇന്ന് രാത്രിയില്‍ ആരംഭിക്കും. വവ്വാലുകളുടെ ആവാസ കേന്ദ്രത്തില്‍ പ്രത്യേക കെണി ഒരുക്കിയാണ് പൂനെയില്‍ നിന്ന് വന്ന പ്രത്യക സംഘം സാമ്പിൾ ശേഖരിക്കുക.
അതിനിടെ, നേരിയ ആശ്വാസം പകരുന്ന വാർത്തയും പുറത്തുവന്നു. നിപ സമ്പര്‍ക്ക പട്ടികയിലുള്ള അഞ്ച് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ 4 എണ്ണം എന്‍ഐവി പൂനെയിലും ഒരെണ്ണം കോഴിക്കോട് മെഡിക്കല്‍ കോളേജിൽ പ്രത്യേകമായി സജ്‌ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്. ഇതോടെ 73 പേരുടെ സാമ്പിളുകൾ നെഗറ്റീവ് ആയെന്ന് മന്ത്രി പറഞ്ഞു.
Most Read: ‘ഹരിത’ വിവാദം; പികെ നവാസിനെ ചോദ്യം ചെയ്യും