ഇടുക്കി: ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജിലെ എസ്എഫ്‌ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. യൂത്ത് കോൺഗ്രസ് നേതാക്കളായ നിഖിൽ പൈലി, ജെറിൻ ജോജോ എന്നിവരാണ് അറസ്‌റ്റിലായത്. പ്രതികളെ ഇന്നലെ വൈകിട്ട് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തിയിരുന്നു. ഇടുക്കി ജുഡീഷ്യൽ ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇവരെ ഹാജരാക്കുക.
തെളിവെടുപ്പിനും കൂടുതൽ അന്വേഷണങ്ങൾക്കുമായി പ്രതികളെ പോലീസ് കസ്‌റ്റഡിയിൽ ആവശ്യപ്പെടും. കസ്‌റ്റഡി അപേക്ഷ പോലീസ് ഇന്ന് തന്നെ സമർപ്പിക്കും. സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്. നിഖിലിനും ജോജോയ്‌ക്കും പുറമേ കണ്ടാലറിയാവുന്ന നാലുപേരെ കൂടി എഫ്‌ഐആറിൽ പ്രതി ചേർത്തിട്ടുണ്ട്.
ധീരജിന്റെ മരണകാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവെന്ന് പോസ്‌റ്റുമോർട്ടം പ്രാഥമിക റിപ്പോർട്. ഇടത് നെഞ്ചിന് താഴെ കത്തികൊണ്ട് 3 സെന്റിമീറ്റർ ആഴത്തിൽ കുത്തേറ്റിട്ടുണ്ട്. ഹൃദയത്തിന്റെ അറകള്‍ കുത്തേറ്റ് തകര്‍ന്നു. ഒരു മുറിവ് മാത്രമാണ് ശരീരത്തിലുള്ളത്. മർദ്ദനത്തിലേറ്റ ചതവുകളുമുണ്ടെന്നും പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്.
അതേസമയം, ധീരജിന്റെ മൃതദേഹം ഇന്ന് പുലർച്ചെ രണ്ടുമണിയോടെ സംസ്‌കരിച്ചു. തളിപ്പറമ്പിലെ ധീരജിന്റെ വീടിനോട് ചേര്‍ന്ന് സിപിഎം വാങ്ങിയ എട്ട് സെന്റ് സ്‌ഥലത്താണ് സംസ്‌കാരം നടത്തിയത്. രാവിലെ സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫിസിലും ധീരജ് പഠിച്ചിരുന്ന കോളേജിലും പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് മൃതദേഹം വിലാപയാത്രയായി ഉച്ചയോടെ ജൻമനാടായ കണ്ണൂരിലേക്ക് കൊണ്ട് പോയത്.
മൃതദേഹം രാത്രി 12.30ന് തളിപ്പറമ്പ് സിപിഎം ഏരിയ കമ്മിറ്റി ഓഫിസിൽ എത്തിച്ചു. ആയിരക്കണക്കിന് നാട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തകരും ഇവിടെ ധീരജിനെ അവസാനമായി കാണാൻ എത്തിയിരുന്നു. ഇതിന് ശേഷം അന്തിമ കര്‍മങ്ങള്‍ ചെയ്യുന്നതിനായി വീട്ടിലെത്തിച്ച് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയായിരുന്നു.
Also Read: വധഭീഷണി കേസ്; ദിലീപിന്റെ അറസ്‌റ്റ് തടഞ്ഞ് ഹൈക്കോടതി