തിരുവനന്തപുരം: പൊതുജനങ്ങളുടെ പരാതികൾക്കും പ്രശ്‌നങ്ങൾക്കും ഉടനടി പരിഹാരം കാണുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ ‘സാന്ത്വന സ്‌പർശം’ എന്നപേരിൽ അദാലത്തുകൾ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫെബ്രുവരി 1 മുതൽ 18 വരെയാണ് അദാലത്തുകൾ സംഘടിപ്പിക്കുക. പരാതികൾ സ്വന്തം നിലയിൽ ഓൺലൈൻ വഴിയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ സമർപ്പിക്കാം. അപേക്ഷകൾക്ക് ഫീസ് ഈടാക്കുന്നതല്ല. അക്ഷയ സെന്ററുകൾക്കുള്ള ഫീസ് സർക്കാർ നൽകും. നേരത്തെ പരാതി നൽകിയിട്ടും തീർപ്പാകാതെ കിടക്കുന്നവയും പുതിയ പരാതികളും സ്വീകരിക്കും.
ഫെബ്രുവരി 1, 2, 4 തീയതികളില്‍ കണ്ണൂര്‍, തൃശ്ശൂര്‍, ആലപ്പുഴ, കൊല്ലം, കോഴിക്കോട് എന്നീ 5 ജില്ലകളില്‍ അദാലത്ത് നടക്കും. ഫെബ്രുവരി 8, 9, 11 തീയതികളില്‍ കാസര്‍കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലാണ് അദാലത്ത് നടക്കുക. ഈ ജില്ലകളില്‍ ഫെബ്രുവരി 2ന് വൈകിട്ട് വരെ അപേക്ഷ സ്വീകരിക്കും. ഫെബ്രുവരി 15,16, 18 തീയതികളില്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളില്‍ അദാലത്ത് നടക്കും. ഈ ജില്ലകളില്‍ ഫെബ്രുവരി 3 ഉച്ചക്ക് മുതല്‍ ഫെബ്രുവരി 9 വൈകിട്ട് വരെ പരാതി സ്വീകരിക്കും.
ആദിവാസി മേഖലകളിൽ കഴിയുന്നവർക്ക് അപേക്ഷ നൽകുന്നതിന് അക്ഷയ സെന്ററുകളിൽ പ്രത്യേക സൗകര്യം ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെൽ കാര്യക്ഷമമായി പരാതികൾക്ക് പരിഹാരം കാണുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതുവരെ ലഭിച്ച 3,21,049 പരാതികളില്‍ 2,72,441 എണ്ണം തീര്‍പ്പാക്കി. സിഎംഒ പോര്‍ട്ടലില്‍ 5,74,220 അപേക്ഷകളാണ് ലഭിച്ചത്. അതില്‍ 34,778 എണ്ണമാണ് തീര്‍പ്പാക്കാനുള്ളത്.
പൊതുജനങ്ങൾക്ക് പരാതികളുണ്ടെങ്കിൽ ഉന്നത തലത്തിൽ നേരിട്ട് പരിഹരിക്കണമെന്നാണ് സർക്കാർ തീരുമാനമെന്നും അതിന്റെ ഭാഗമായാണ് ‘സാന്ത്വന സ്‌പർശം’ സംഘടിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
Read also: ഐശ്വര്യ കേരള യാത്രക്ക് ‘ആദരാഞ്‌ജലി’; വീക്ഷണത്തോട് കെപിസിസി വിശദീകരണം തേടി