തിരുവനന്തപുരം: കിഴക്കമ്പലത്ത് തൊഴിലാളികൾ പോലീസിനെ ആക്രമിച്ച സംഭവത്തിന്റെ പേരിൽ സംസ്‌ഥാനത്തെ മുഴുവൻ അതിഥി തൊഴിലാളികളെയും വേട്ടയാടുന്ന സ്‌ഥിതി ഉണ്ടാകരുതെന്ന് സ്‌പീക്കർ എംബി രാജേഷ്. എല്ലാവരും ആക്രമികളല്ലെന്നും ക്രിമിനൽ പ്രവർത്തനങ്ങളെ അങ്ങനെ മാത്രമായി കണ്ടാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ആരെയും ആക്രമിക്കരുത്. കേരളത്തിൽ ജോലി ചെയ്യുന്ന 25 ലക്ഷത്തിലധികം വരുന്ന അതിഥി തൊഴിലാളികളെയെല്ലാം ആക്രമികളെന്ന നിലയിൽ കാണരുതെന്നും സ്‌പീക്കർ ആവശ്യപ്പെട്ടു.
ഇന്നലെ അർധരാത്രിയോടെയാണ് ചൂരക്കോട് കിറ്റക്‌സില്‍ ജോലിക്കെത്തിയ അഞ്ഞൂറിലധികം അതിഥി തൊഴിലാളികള്‍ സംഘര്‍ഷമുണ്ടാക്കിയത്. ക്രിസ്‌തുമസ് ആഘോഷത്തിനിടെ ആയിരുന്നു സംഘര്‍ഷം.
തൊഴിലാളികള്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് സ്‌ഥലത്തെത്തിയ പോലീസിന് നേരെ അക്രമികള്‍ സംഘര്‍ഷം അഴിച്ചു വിടുകയായിരുന്നു. അക്രമികള്‍ രണ്ട് പോലീസ് ജീപ്പുകള്‍ കത്തിച്ചു. ആക്രമണത്തില്‍ കുന്നത്തുനാട് സിഐ വിടി ഷാജന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇവരെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഘര്‍ഷമുണ്ടാക്കിയ തൊഴിലാളികളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. കുന്നത്തുനാട്, എടത്തല എന്നിവിടങ്ങളില്‍ നിന്നായി 120 പേരെയാണ് കസ്‌റ്റഡിയിലെടുത്തത്. ഇവരുടെ മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തു. ആക്രമണത്തില്‍ അഞ്ഞൂറിലധികം അതിഥി തൊഴിലാളികള്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് പോലീസ് അറിയിച്ചു.
Most Read: ബൂസ്‌റ്റർ ഡോസ് തീരുമാനം തന്റെ നിർദ്ദേശമെന്ന് രാഹുൽ ഗാന്ധി