കൊല്ലം: സ്വകാര്യ ആശുപത്രി ഉടമയായ ഡോക്‌ടര്‍ അനൂപ് ആത്‍മഹത്യ ചെയ്‌ത സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് സമൂഹമാദ്ധ്യമങ്ങള്‍ അടക്കമുള്ളവയുടെ ഇടപെടലുകള്‍ പരിശോധിക്കുന്നുണ്ട്. ശസ്‌ത്രക്രിയക്കിടെ കുട്ടി മരിച്ച സംഭവത്തില്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഡോ. അനൂപിനെതിരെ വ്യാപക പ്രചരണങ്ങള്‍ നടന്നിരുന്നു. ഇതില്‍ മനം നൊന്താണ് അദ്ദേഹം ആത്‍മഹത്യ ചെയ്‌തതെന്ന് ആരോപണമുണ്ട്. കുട്ടിയുടെ മരണത്തില്‍ കൊല്ലം അസിസ്‌റ്റന്റ് കമ്മീഷണര്‍ അന്വേഷണം നടത്തുന്നുണ്ട്.
സൈബര്‍ പോലീസിന്റെ സഹായത്തോടെ അന്വേഷണം ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം. കിളികൊല്ലൂര്‍ പോലീസാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്. ഡോക്‌ടറുടെ ഭാര്യ, അടുത്ത ബന്ധുക്കള്‍ തുടങ്ങിയവരുടെ മൊഴികള്‍ വരും ദിവസങ്ങളില്‍ ശേഖരിക്കും. ഐഎംഎയും അനൂപിന്റെ ബന്ധുക്കളും അന്വേഷണം ആവശ്യപ്പെട്ട് രംഗത്തു വന്നിരുന്നു. സമൂഹമാദ്ധ്യമങ്ങളിലും ഫോണിലൂടെയും അദ്ദേഹത്തെ മാനസികമായി തകര്‍ക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ ഉണ്ടായെന്ന് ഇവര്‍ ആരോപിച്ചിരുന്നു. ഇതിനാല്‍ അദ്ദേഹത്തിന്റെ ഫോണ്‍ രേഖകള്‍ അടക്കം പരിശോധിക്കും.
അതേ സമയം കുട്ടിയുടെ മരണത്തില്‍ ഡോക്‌ടര്‍ക്ക് എതിരായ ആരോപണത്തില്‍ ബന്ധുക്കള്‍ ഉറച്ചുനില്‍ക്കുകയാണ്. കുട്ടിക്ക് നേരത്തെ രോഗങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാണിക്കുന്നു. കൊല്ലം എസിപിയാണ് കേസില്‍ അന്വേഷണം നടത്തുന്നത്.
Read Also: രോഗിയെ പുഴുവരിച്ച സംഭവം; ചര്‍ച്ച പരാജയം; ഡോക്‌ടർമാര്‍ സമരത്തിലേക്ക്