ഗുരുതര മാന്ദ്യത്തിൽ നിന്ന് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ കരകയറുന്നുവെന്ന പ്രചാരണങ്ങളെ പാടെ തള്ളി റിസർവ് ബാങ്ക് മുൻ ഗവർണർ ഡി. സുബ്ബറാവു രംഗത്ത്. സമ്പദ് വ്യവസ്ഥയുടെ ഹ്രസ്വ, ഇടത്തരം വളർച്ചാ സാധ്യതകൾ ഇപ്പോഴും ദയനീയാവസ്ഥയിലാണെന്ന് അദ്ദേഹം പറയുന്നു. രോഗവ്യാപനം ദിനം പ്രതി വർദ്ധിക്കുകയും കൂടുതൽ മേഖലകളിലേക്ക് പടരുകയും ചെയ്യുന്നതിനാൽ സാമ്പത്തിക വളർച്ച തടസ്സപ്പെടും. ലോക്ക്ഡൗൺ മൂലം രൂക്ഷമായ മാന്ദ്യത്തിന്റെ അടിത്തറയിൽ നിന്ന് സാമ്പത്തിക പ്രവർത്തനങ്ങൾ തിരിച്ചുവരുന്നുവെന്നതു വസ്തുതയാണെന്നും എന്നാൽ ഇതിന്റെ പേരിൽ അമിത ആത്മവിശ്വാസത്തിനു സമയമായിട്ടില്ലെന്നും സർക്കാരിനെ അദ്ദേഹം ഓർമ്മിപ്പിച്ചു.
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഗ്രാമപ്രദേശങ്ങളിലെ സാമ്പത്തിക മെച്ചപ്പെടുത്താവാൻ വലിയ പങ്കാണ് വഹിക്കുന്നത്. എന്നാൽ നഗരമേഖലകളിൽ ഇപ്പോഴും പ്രതിസന്ധി തുടരുകയാണ്. 15-20 വർഷങ്ങൾക്ക് മുൻപുള്ള സ്ഥിതിയല്ല ഇന്ന് രാജ്യത്ത് നിലനിൽക്കുന്നതെന്നും ഇത്തരം പ്രതിസന്ധികൾ അക്കാലത്തുണ്ടായിരുന്നെങ്കിൽ ദാരിദ്ര്യം മൂലമുള്ള ബുദ്ധിമുട്ടുകൾ ഉയർന്നുവരുമായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദീർഘകാലത്തെ ലോക്ക്ഡൗൺ ലക്ഷക്കണക്കിന് ഇന്ത്യക്കാരെ ദാരിദ്ര്യത്തിന്റെ വക്കിലെത്തിച്ചേക്കുമെന്ന് ഡി. സുബ്ബറാവു ഏപ്രിലിൽ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, കൊറോണ ഭീതി ഒഴിയുന്നതോടെ ഇന്ത്യ മറ്റു രാജ്യങ്ങളേക്കാൾ വേഗത്തിൽ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറുമെന്നാണ് കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട ഓൺലൈൻ സെമിനാറിൽ അദ്ദേഹം പറഞ്ഞത്. ചുഴലിക്കാറ്റോ ഭൂകമ്പമോ പോലെയുള്ള പ്രകൃതി ദുരന്തമല്ല കോവിഡ് എന്നും അടിസ്ഥാന സൗകര്യങ്ങളൊന്നും നശിച്ചുപോയിട്ടില്ലാത്തതിനാൽ ഉത്പാദനം പുനരാരംഭിക്കാൻ തടസങ്ങളൊന്നും ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഫാക്ടറികളും കടകമ്പോളങ്ങളും എല്ലാം അതേപടി നിലനിൽക്കുന്നുണ്ട്. അതിനാൽ പ്രതിന്ധിയിൽനിന്ന് കരകയറാൻ കഴിയും. 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ഇന്ത്യ കരകയറിയത് മറ്റുരാജ്യങ്ങളെക്കാൾ വേഗത്തിലാണ്. ജീവൻ സംരക്ഷിക്കണോ വരുമാനമാർഗം സംരക്ഷിക്കണോ എന്നതു സംബന്ധിച്ച ആശയക്കുഴപ്പം അധികം നിൽക്കില്ലെന്നും ആർബിഐ മുൻ ഗവർണർ നിരീക്ഷിച്ചിരുന്നു
കോവിഡ് -19 പകർച്ചവ്യാധി ലോകത്തെ ബാധിച്ചപ്പോൾ തന്നെ ഇന്ത്യൻ സമ്പദ് വ്യവസ്ഥ പ്രതിസന്ധിയിലായിരുന്നു. പ്രതിസന്ധി എത്തുന്നതിനു മുമ്പേ യഥാർത്ഥ ജിഡിപി വളർച്ച 2017-18 ലെ 7 ശതമാനത്തിൽ നിന്ന് 2018-19 ൽ 6.1 ശതമാനമായും 2019-20 ൽ 4.2 ശതമാനമായും കുറഞ്ഞിരുന്നുവെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ ചൂണ്ടിക്കാട്ടി. സാമ്പത്തിക പുനരുജ്ജീവനത്തിന്റെ സൂചനകൾ ശക്തമാണെന്ന വാദത്തിലെ വിശ്വാസ്യതയും അദ്ദേഹം ചോദ്യം ചെയ്തു. ലോക്ക്ഡൗണിന്റെ വിഷാദാവസ്ഥയിൽ നിന്നുള്ള ഒരു യാന്ത്രിക തിരിച്ചുവരവ് മാത്രമാണ് കാണാനാവുന്നത്. സുഗമമായ വീണ്ടെടുക്കൽ സംഭവിച്ചുവരുന്നതായുള്ള നിരീക്ഷണത്തോട് അദ്ദേഹം വിയോജിപ്പു പ്രകടിപ്പിച്ചു.
സമ്പദ് വ്യവസ്ഥയിലെ പ്രശ്‌നങ്ങൾ കൂടുതൽ രൂക്ഷമാകുമെന്ന ഭയമാണ് അദ്ദേഹം മുന്നോട്ട് വക്കുന്നത്. രാജ്യത്തിന്റെ ധനക്കമ്മി വളരെ കൂടുതലാകുകയും കടഭാരം ഏറെ ഉയരുകയും ചെയ്തതോടെ സാമ്പത്തിക മേഖല മോശമായ അവസ്ഥയിലുമാണെന്ന് അദ്ദേഹം പറഞ്ഞു.