മലപ്പുറം: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന്റെ (PCWF) ആഭിമുഖ്യത്തിൽ ജില്ലയിലെ പൊന്നാനി താലൂക്കിലെ കോളേജ് കാമ്പസുകളിൽ നടന്നുവന്നിരുന്ന സ്‌ത്രീധന വിരുദ്ധ കാംപയിൻ സമാപിച്ചു.
ജാമ്യം പോലും ലഭിക്കാത്ത ക്രിമിനൽ കുറ്റകൃത്യമായ ‘സ്‌ത്രീധന നിരോധന നിയമം’ 1961 മുതൽ നമുക്കുണ്ടായിട്ടും കഴിഞ്ഞ 6 ദശാബ്‌ദമായി ഈ പോരാട്ടം വീണ്ടും വീണ്ടും നടത്തേണ്ടി വരുന്നതിൽ തനിക്കേറെ ദുഃഖമുണ്ടെന്നും സ്‌ത്രീധനമെന്ന ക്രൂരത ഇപ്പോഴും തുടരുന്നതിൽ പെണ്‍മക്കളുടെ മാതാപിതാക്കള്‍ തന്നെയാണ് പ്രധാന കുറ്റവാളികളെന്നും മധുപാൽ പറഞ്ഞു.
ഉത്രമാരും വിസ്‌മയമാരും അര്‍ച്ചനമാരും മൊഫിയ പർവീണുമാരും ഇനിയും ഉണ്ടാകാതിരിക്കാൻ പെണ്‍മക്കളെ ദുര്‍ബലരായി വളര്‍ത്താതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും അവർക്ക് നല്ല വിദ്യാഭ്യാസം നൽകാനും തന്റേടത്തോടെ പെരുമാറാൻ ശീലിപ്പിക്കാനും പ്രതിബന്ധങ്ങളെ അതിജീവിക്കാന്‍ അവർക്ക് ഉത്തേജനമായി മാറാനും രക്ഷിതാക്കൾക്ക് കഴിയണമെന്നും മധുപാൽ ആവശ്യപ്പെട്ടു.
ഐഡിയൽ കോളേജ് വിദ്യാർഥി അനഘയുടെ പ്രാർഥനയോടെ ആരംഭിച്ച ചടങ്ങിൽ താലൂക്കിലെ വിവിധ കോളേജുകളിൽ നിന്നെത്തിയ 500ഓളം വിദ്യാർഥികൾക്ക് കോളേജ് യൂണിയൻ ചെയർമാൻ എം നാസിഫ് പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു.
മുതിർന്ന അധ്യാപകനും സാംസ്‌കാരിക പ്രവർത്തകനും പിസിഡബ്ള്യുഎഫ് വിദ്യാഭ്യാസ സമിതി കൺവീനറുമായ അടാട്ട് വാസുദേവൻ സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ അധ്യക്ഷനായത് പൊന്നാനി എംഇഎസ് കോളേജ് റിട്ടയേർഡ് പ്രിൻസിപ്പളും പിസിഡബ്ള്യുഎഫ് വിദ്യാഭ്യാസ സമിതി ചെയർമാനുമായ പ്രൊഫസർ വികെ ബേബി ആയിരുന്നു.
സ്‌ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും, വാങ്ങുന്നതിനും കൊടുക്കുന്നതിനും പ്രത്യക്ഷമായോ പരോക്ഷമായോ പ്രേരിപ്പിക്കുന്നതും, 5 വർഷത്തിൽ കുറയാത്ത തടവു ശിക്ഷ ലഭിക്കുന്ന കുറ്റമാണെന്ന് അധ്യക്ഷ പ്രസംഗം നടത്തിയ പ്രൊഫസർ വികെ ബേബി ചൂണ്ടികാണിച്ചു.
ഇന്നും നിലനിൽക്കുന്ന ഈ ദുരാചാരം മൂലം കേരളത്തിന്റെ മണ്ണിൽ മാത്രം നൂറുകണക്കിന് പെൺകുട്ടികളാണ് കൊല്ലപ്പെട്ടതെന്നും ഇനിയും ഇതിന്റെ പേരിലുള്ള ക്രൂരത നടമാടാതിരിക്കാൻ ആത്‌മാഭിമാനമുള്ള ഓരോ യുവതീയുവാക്കളും സ്‌ത്രീധന വിരുദ്ധ നിലപാട് സ്വീകരിക്കണമെന്നും വികെ ബേബി ആവശ്യപ്പെട്ടു.
ജീവിതാവസാനംവരെ താങ്ങും തണലുമാകേണ്ടവളാണ് പ്രിയതമയെന്നും അവരെ വില പറഞ്ഞുറപ്പിച്ച് വാങ്ങുന്ന സ്‌ത്രീധനമെന്ന ദുരാചാരത്തിനെതിരെ വിദ്യാർഥി സമൂഹം ശക്‌തമായി പ്രതിരോധം തീർക്കണമെന്നും സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവഹിച്ച പിസിഡബ്ള്യുഎഫ് ഗ്ളോബൽ പ്രസിഡണ്ട് സിഎസ് പൊന്നാനി പറഞ്ഞു.
പരസ്‌പരം സ്‌നേഹം വിതറി കുടുംബ ജീവിതം മുന്നോട്ട് പോകുന്നതിന് വില്ലനായി മാറുന്ന സ്‌ത്രീധനത്തെ ഉൻമൂലനം ചെയ്യുന്നതിന് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണമെന്നും ‘സ്‌ത്രീധന വിമുക്‌ത പൊന്നാനി’ എന്ന പിസിഡബ്ള്യുഎഫ് ലക്ഷ്യം സാക്ഷാൽകരിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി നീങ്ങണമെന്നും സിഎസ് പൊന്നാനി ആവശ്യപ്പെട്ടു.
കെകെഎസ് ആറ്റക്കോയ തങ്ങൾ (സെക്രട്ടറി, ഐഡിയൽ ട്രസ്‌റ്റ്), ഐഡിയൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ ടികെ കോയക്കുട്ടി, അഭിലാഷ് ശങ്കർ (അഡ്‌മിനിസ്‌ട്രേറ്റിവ് ഓഫീസർ, ഐഡിയൽ കോളേജ്), കെ രാമകൃഷ്‌ണൻ, സക്കറിയ മങ്ങാടൻ, വിവാഹ സമിതി ചെയർമാൻ അഷറഫ് നെയ്‌തല്ലൂർ, പിസിഡബ്ള്യുഎഫ് വനിതാ കമ്മിറ്റി പ്രസിഡണ്ട് ടി മുനീറ, പിസിഡബ്ള്യുഎഫ് ഗ്‌ളോബൽ ജനറൽ സെക്രട്ടറി സിവി മുഹമ്മദ് നവാസ്, ഷാജി ഹനീഫ്, ലത മാറഞ്ചേരി, ലത്തീഫ് കളക്കര തുടങ്ങിയവരും സമാപന സമ്മേളനത്തിൽ പങ്കെടുത്തു.
Most Read: ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതണമെന്ന് മോദിയും