തിരുവനന്തപുരം: ദത്ത് വിവാദ കേസിൽ കോടതി ഉത്തരവ് പ്രകാരം കുഞ്ഞിനെ അനുപമക്ക് കൈമാറി. തിരുവനന്തപുരം കുടുംബകോടതിയുടേതാണ് വിധി. തുടർന്ന് വൈകിട്ടോടെ അനുപമ കുഞ്ഞിനെ ഏറ്റുവാങ്ങി.
ജഡ്‌ജിയുടെ ചേംബറിൽ വെച്ചാണ് കുഞ്ഞിനെ അനുപമക്ക് കൈമാറിയത്. ബുധനാഴ്‌ച ഉച്ചയോടെ പോലീസ് അകമ്പടിയിലാണ് കുഞ്ഞിനെ കോടതിയിൽ എത്തിച്ചിരുന്നത്. തുടർന്ന് കുഞ്ഞിനെ കോടതിയിൽ വെച്ചുതന്നെ അനുപമക്ക് കൈമാറി. ശിശുക്ഷേമ സമിതി ഉദ്യോഗസ്‌ഥരാണ് കുഞ്ഞിനെ അനുപമക്ക് കൈമാറിയത്.
ശിശുക്ഷേമ സമിതിയുടെ വാഹനത്തിൽ പോലീസ് അകമ്പടിയോടെയാണ് കുഞ്ഞിനെ കോടതിയിൽ എത്തിച്ചത്. ഡിഎൻഎ പരിശോധനാ ഫലം അനുപമക്ക് അനുകൂലമായ സ്‌ഥിതിക്ക് എത്രയും വേഗം കുട്ടിയെ കൈമാറാനുള്ള നടപടികൾ സ്വീകരിക്കാനാണ് സർക്കാർ ഗവൺമെന്റ് പ്‌ളീഡർക്ക് നൽകിയിരുന്ന നിർദ്ദേശം.
വളരെയധികം സന്തോഷമുണ്ടെന്നായിരുന്നു കുഞ്ഞിനെ ഏറ്റുവാങ്ങിയ ശേഷം അനുപമയുടെ പ്രതികരണം. മാദ്ധ്യമങ്ങളുൾപ്പടെ കൂടെ നിന്ന എല്ലാവരോടും നന്ദിയുണ്ട്. കുഞ്ഞ് വണ്ടിയിലുണ്ട്. ഞാൻ അവന്റെ അടുത്തേക്ക് പോവുകയാണ്. എല്ലാം വിശദമായി പിന്നീട് പറയാം. കുഞ്ഞിനൊപ്പം ഇരിക്കാനുള്ള കാത്തിരിപ്പിലാണെന്നും അനുപമ പറഞ്ഞു. ശേഷം അനുപമ കുഞ്ഞുമായി വീട്ടിലേക്കു മടങ്ങി. അതേസമയം, കുറ്റക്കാർക്കെതിരെ നടപടിവരും വരെ സമരം തുടരുമെന്ന് ഐക്യദാർഢ്യ സമിതി അറിയിച്ചു.
Also Read: നവവധുവിന്റെ ആത്‌മഹത്യ; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ