ഇടുക്കി: ഗവേഷണ പ്രബന്ധം വിവാദമായ സാഹചര്യത്തിൽ ഖേദം അറിയിച്ച് സംസ്‌ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം. ഡോക്‌ടറേറ്റ് പ്രബന്ധത്തിൽ ‘വാഴക്കുല ബൈ വൈലോപ്പിള്ളി’ എന്ന് തെറ്റായി എഴുതി വിവാദമായതിന്റെ പശ്‌ചാത്തലത്തിലാണ് മാദ്ധ്യമങ്ങളോട് പ്രതികരണവുമായി ചിന്ത രംഗത്തെത്തിയത്. ‘തെറ്റായി എഴുതിയതിൽ ഖേദം അറിയിക്കുന്നു. പിഴവ് സാന്ദർഭികമാണ്. തെറ്റ് ചൂണ്ടിക്കാട്ടിയ വിമർശകർക്ക് നന്ദി’ ഉണ്ടെന്നും ചിന്ത പറഞ്ഞു.
പല അക്കാദമിക് രംഗത്തുള്ളവരും തീസീസ് വായിച്ചിരുന്നു. എന്നാൽ, അന്നൊന്നും പിഴവ് ശ്രദ്ധയിൽ പെടാതെ പോയി. പിഴവ് സാന്ദർഭികമായി സംഭവിച്ചതാണ്. പ്രബന്ധം പുസ്‌തക രൂപത്തിലാക്കുമ്പോൾ ഇത് തിരുത്തും. ഓൺലൈൻ പ്രബന്ധത്തിലെ ആശയം ഉൾക്കൊള്ളുക മാത്രമാണ് ഉണ്ടായത്. അത് റഫറൻസ് കാണിക്കും. പിഴവ് ചൂണ്ടിക്കാണിച്ചവർക്ക് നന്ദി. എന്നാൽ, ചിലർ ഇതുവഴി വ്യക്‌തിപരമായ അധിക്ഷേപം നടത്തി. സ്‌ത്രീവിരുദ്ധ പരാമർശങ്ങളും ഉണ്ടായി-ചിന്ത ജെറോം പറഞ്ഞു.
അതേസമയം, സംസ്‌ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ വിവാദത്തിലായ ഗവേഷണ പ്രബന്ധം പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ് കേരള സർവകലാശാല. ഇതിനായി നാലംഗ വിദഗ്‌ധ സമിതിയെ നിയമിക്കും. പ്രബന്ധത്തിലെ ഗുരുതര പിഴവുകൾ, കോപ്പിയടി ഉണ്ടായിട്ടുണ്ടോ എന്നിവയായിരിക്കും പരിശോധനക്ക് വിധേയമാക്കുക. അതേസമയം, നൽകിയ പിഎച്ച്ഡി ബിരുദം പിൻവലിക്കാനോ, തെറ്റ് തിരുത്താനോ സർവകലാശാല നിയമത്തിൽ വ്യവസ്‌ഥയില്ല.
Most Read: ചിന്ത ജെറോമിന്റെ വിവാദ പ്രബന്ധം; പരിശോധിക്കാൻ നാലംഗ വിദഗ്‌ധ സമിതി