തിരുവനന്തപുരം: സംസ്‌ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ വിവാദത്തിലായ ഗവേഷണ പ്രബന്ധം പരിശോധിക്കുമെന്ന് കേരള സർവകലാശാല. ഇതിനായി നാലംഗ വിദഗ്‌ധ സമിതിയെ നിയമിക്കും. പ്രബന്ധത്തിലെ ഗുരുതര പിഴവുകൾ, കോപ്പിയടി ഉണ്ടായിട്ടുണ്ടോ എന്നിവയായിരിക്കും പരിശോധനക്ക് വിധേയമാക്കുക. അതേസമയം, നൽകിയ പിഎച്ച്ഡി ബിരുദം പിൻവലിക്കാനോ, തെറ്റ് തിരുത്താനോ സർവകലാശാല നിയമത്തിൽ വ്യവസ്‌ഥയില്ല.
‘വാഴക്കുല ബൈ വൈലോപ്പിള്ളി’ എന്ന് തെറ്റായി എഴുതിയ ഗവേഷണ പ്രബന്ധം സംബന്ധിച്ച പരാതികൾ കേരള സർവകലാശാല വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന ഡോ. മോഹനൻ കുന്നുമ്മൽ പരിശോധിച്ച ശേഷമാകും തുടർനടപടി ഉണ്ടാവുക. പ്രബന്ധത്തിൽ കടന്നുകൂടിയ ഗുരുതര പിഴവുകൾ പരിശോധിക്കേണ്ടതുണ്ട്. കൂടാതെ, ഒരു ഓൺലൈൻ മാദ്ധ്യമത്തിൽ വന്ന ലേഖനത്തിന്റെ ഭാഗങ്ങൾ പ്രബന്ധത്തിൽ ഉണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇതുകൂടി പരിശോധിക്കാൻ വിദഗ്‌ധ സമിതിയെ ചുമതലപ്പെടുത്തും.
അതേസമയം, ചിന്തയുടെ ഗൈഡായി പ്രവർത്തിച്ച ഡോ. പിപി അജയകുമാറിനെ ഗൈഡ്‌ഷിപ്പിൽ നിന്നും അധ്യാപിക പരിശീലന കേന്ദ്രം ഡയറക്‌ടർ സ്‌ഥാനത്ത് നിന്നും മാറ്റണമെന്നുള്ള സേവ് യൂണിവേഴ്‌സിറ്റി സമിതിയുടെ നിവേദനം വിസിക്കും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ലഭിച്ചിട്ടുണ്ട്. ഗവർണറുടെ അഭിപ്രായം കൂടി കണക്കിലെടുത്തും നിയമങ്ങൾ പരിശോധിച്ചുമാകും ഇക്കാര്യത്തിലുള്ള തുടർനടപടികൾ.
അതിനിടെ, ചിന്ത ജെറോമിന് പിന്തുണയുമായി ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തെറ്റ് പറ്റാത്തവരായി ആരുമില്ലെന്ന് ജയരാജൻ പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജയരാജൻ ചിന്തക്ക് അനുകൂലമായ നിലപാട് അറിയിച്ചത്. എഴുത്തിലും വാക്കിലും പ്രയോഗത്തിലും അറിയാതെ പിഴവുകൾ വന്നുചേരാം. ഇത്തരം കാര്യങ്ങളെ മനുഷ്യത്വപരമായി സമീപിക്കണമെന്നും ഇപി ജയരാജൻ വ്യക്‌തമാക്കിയിരുന്നു. അതേസമയം, വിവാദത്തിൽ ചിന്ത ജെറോം ഇതുവരെ പ്രതികരിച്ചിട്ടില്ല.
Most Read: കെആർ നാരായണൻ ഇൻസ്‌റ്റിറ്റ്യൂട്ട്; രാജിക്കൊരുങ്ങി അടൂർ- നിലപാട് ഇന്നറിയാം