തിരുവനന്തപുരം: കെആർ നാരായണൻ ഇൻസ്‌റ്റിറ്റ്യൂട്ട് ചെയർമാൻ സ്‌ഥാനത്ത് നിന്നും അടൂർ ഗോപാലകൃഷ്‌ണൻ രാജിവെച്ചേക്കും. ഇന്ന് ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരത്ത് ചേരുന്ന വാർത്താ സമ്മേളനത്തിൽ അടൂർ രാജി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ഇൻസ്‌റ്റിറ്റ്യൂട്ടിലെ അക്കാദമിക് കൗൺസിൽ ചെയർമാൻ ഗിരീഷ് കാസറവള്ളി രാജിവെച്ചിരുന്നു. ഇതോടെ, ഡയറക്‌ടർ ശങ്കർ മോഹന്റെ രാജിയോട് അനുഭാവം പ്രകടിപ്പിച്ച് 11 പേരാണ് ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്ന് ഇതുവരെ സ്‌ഥാനമൊഴിഞ്ഞത്.
മാർച്ച് 31 വരെയാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന നിലയിൽ അടൂരിന്റെ കാലാവധി. ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളും തുടർന്ന് ഡയറക്‌ടർ ശങ്കർ മോഹന്റെ രാജിയുമാണ് അടൂരിന്റെ അതൃപ്‌തിക്ക് കാരണം. ഡയറക്‌ടർ രാജിവെച്ചതിന് പിന്നാലെ തന്നെ അടൂരിന്റെ രാജി ആവശ്യവും ഉയർന്നിരുന്നു. അതേസമയം, അടൂർ സ്‌ഥാനത്ത് തുടരണമെന്നാണ് സർക്കാരിന്റെ അഭിപ്രായം.
മുഖ്യമന്ത്രി പിണറായി വിജയന്റേതടക്കം പിന്തുണ അടൂരിന് ലഭിച്ചിരുന്നു. സിനിമാ മേഖലയിൽ നിന്നുൾപ്പടെ അടൂരിനെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്. അന്തർദേശീയ തലത്തിൽ മലയാള സിനിമയെ എത്തിച്ചയാളാണ് അടൂർ. അതിപ്രശസ്‌തമായ സാഹിത്യകൃതികൾക്ക് ദൃശ്യഭാഷ നൽകിയത് അടൂരിന്റെ വലിയ സംഭാവന ആണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
അേസമയം, കെആർ നാരായണൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഡയറക്‌ടറുടെ താൽക്കാലിക ചുമതല ഷിബു അബ്രഹാമിന് നൽകിയിരുന്നു. ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ ദൈനംദിന, ഭരണപരമായ കാര്യങ്ങൾ നിർവഹിക്കാനാണ് താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. നേരത്തെ രാജിവെച്ച ഡയറക്‌ടർ ശങ്കർ മോഹനുമായി അടുപ്പം പുലർത്തിയിരുന്ന അധ്യാപകർ കൂട്ടത്തോടെ രാജിവെച്ചിരുന്നു.
ഡീൻ ചന്ദ്രമോഹൻ, സിനിമോട്ടോഗ്രാഫി അധ്യാപിക ഫൗസിയ, ഓഡിയോ വിഭാഗത്തിലെ വിനോദ്, സിനിമാട്ടോഗ്രഫി വിഭാഗത്തിലെ നന്ദകുമാർ, അസിസ്‌റ്റന്റ് പ്രൊഫസർ ഡയറക്ഷൻ ബാബാനി പ്രമോദി, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് വിഭാഗത്തിലെ സന്തോഷ്, അഡ്‌മിനിസ്‌ട്രേഷൻ ഓഫീസർ അനിൽ കുമാർ എന്നിവരാണ് രാജിവെച്ചത്.
ജാതി സംവരണം, സംവരണ അട്ടിമറി, പട്ടികജാതി വിദ്യാർഥികളുടെ ഗ്രാൻഡ് വൈകൽ, ജീവനക്കാരെ കൊണ്ടുള്ള വീട്ടുജോലി ചെയ്യിക്കൽ തുടങ്ങി ഗുരുതരമായ ഒട്ടേറെ ആരോപണങ്ങളുടെ പശ്‌ചാത്തലത്തിലാണ് ശങ്കർ മോഹൻ രാജിവെച്ചത്. ഇതുമായി ബന്ധപ്പെട്ട് വിദ്യാർഥികളും ജീവനക്കാരും ഉന്നയിച്ച ആരോപണങ്ങൾ ശരിവെയ്‌ക്കുന്നതായിരുന്നു കെ ജയകുമാർ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്.
നേരത്തെ നിയമിച്ച കമ്മീഷനും സമാനമായ കാര്യങ്ങളാണ് റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്. ശങ്കർ മോഹന് പിന്തുണ നൽകിയതിന്റെ പേരിൽ ചെയർമാൻ അടൂർ ഗോപാലകൃഷ്‌ണനെതിരെയും വിമശനം ഉയർന്നിരുന്നു. അടൂരിനെ സർക്കാരും സിപിഎമ്മും സംരക്ഷിക്കുന്നുവെന്നും നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു.
Most Read: കേന്ദ്ര ബജറ്റ് നാളെ; നികുതി വർധനക്ക് സാധ്യതയില്ല- പ്രതീക്ഷിക്കുന്നത് ജനപ്രിയ ബജറ്റ്