ദുബായ്: പുതുവർഷ സമ്മാനമായി ഇത്തിഹാദ് കോഴിക്കോട്, തിരുവനന്തപുരം സെക്‌ടറുകളിലേക്ക് വിമാന സർവീസുകൾ ആരംഭിച്ചതോടെ കേരളത്തിന് ആശ്വാസം. സർവീസ് ആരംഭിച്ചതോടെ കേരളത്തിന് പ്രതിദിനം 363 അധിക സീറ്റുകളാണ് ലഭിച്ചിരിക്കുന്നത്. കൊവിഡ് കാലത്ത് നഷ്‌ടമായ സീറ്റുകളാണ് ഇപ്പോൾ പുനഃസ്‌ഥാപിച്ചത്. എല്ലാ ദിവസവും സർവീസുണ്ട്.
അബുദാബിയിൽ നിന്ന് പുലർച്ചെ 3.20ന് പുറപ്പെടുന്ന തിരുവനന്തപുരം വിമാനം രാവിലെ ഒമ്പതിന് അവിടെയെത്തും. തിരിച്ച് 10.5ന് പുറപ്പെട്ടു ഉച്ചയ്‌ക്ക് 12.55ന് അബുദാബിയിൽ ഇറങ്ങും. എട്ട് ബിസിനസ് ക്‌ളാസ് ഉൾപ്പടെ 198 സീറ്റുകളുള്ള വിമാനമാണിത്. ഉച്ചക്ക് 2.20ന് ആണ് കോഴിക്കോട്ടേക്കുള്ള വിമാനം. രാത്രി 7.55ന് കരിപ്പൂരിലെത്തും.
മടക്കയാത്ര രാത്രി 9.30ന്. രാത്രി 12.05ന് അബുദാബിയിൽ ലാൻഡ് ചെയ്യും. എട്ട് ബിസിനസ് ക്‌ളാസ് ഉൾപ്പടെ 165 പേർക്ക് യാത്ര ചെയ്യാം. കോഴിക്കോട്, തിരുവനന്തപുരം സെക്‌ടറുകളിലേക്ക് സർവീസുകൾ ആരംഭിച്ചതോടെ, നിലവിൽ ഇന്ത്യയിലേക്ക് ഇത്തിഹാദ് നടത്തുന്ന സർവീസുകളുടെ എണ്ണം പത്തായി. പ്രതിവാരം 2541 സീറ്റുകൾ കൂടി വർധിച്ചതോടെ സീസൺ കാലത്തെ ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.
Most Read| അണയില്ല മോനെ! ഒരു നൂറ്റാണ്ടിലേറെയായി പ്രകാശം പരത്തുന്ന ബൾബ്