ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്‌സിനേഷനിൽ നിർണായക പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ. 18 വയസ് കഴിഞ്ഞ എല്ലാവർക്കും കരുതൽ ഡോസ് അഥവാ മൂന്നാം ഡോസ് വാക്‌സിൻ നൽകാൻ സർക്കാർ തീരുമാനം. ഏപ്രിൽ 10 ഞായറാഴ്‌ച മുതൽ രാജ്യത്തെ എല്ലാ സ്വകാര്യ വാക്‌സിനേഷൻ കേന്ദ്രങ്ങൾ വഴിയും ആളുകൾക്ക് മൂന്നാം ഡോസ് (കരുതൽ ഡോസ്) വാക്‌സിൻ സ്വീകരിക്കാം.
ആദ്യ രണ്ട് ഡോസ് വാക്‌സിൻ പോലെ കരുതൽ ഡോസ് വാക്‌സിൻ സൗജന്യമായിരിക്കില്ല. സ്വകാര്യ വാക്‌സിനേഷൻ കേന്ദ്രങ്ങൾ വഴിയാണ് വാക്‌സിൻ വിതരണം എന്നതിനാൽ പണം നൽകേണ്ടി വരും. രണ്ടാം ഡോസ് വാക്‌സിൻ എടുത്ത് ഒൻപത് മാസം പൂർത്തിയായ ശേഷം മാത്രമേ ബൂസ്‌റ്റർ ഡോസ് വാക്‌സിൻ സ്വീകരിക്കാൻ അനുമതിയുള്ളൂ.
അതേസമയം, സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ വഴിയുള്ള ഒന്ന്, രണ്ട് ഡോസ് വാക്‌സിനേഷനും മുതിർന്ന പൗരൻമാർക്കും ആരോഗ്യ പ്രവർത്തകർക്കും മുൻനിര കോവിഡ് പോരാളികൾക്കും നൽകുന്ന ബൂസ്‌റ്റർ ഡോസ് വാക്‌സിനേഷനും തുടരും.
മൂന്നാം ഡോസ് നിർബന്ധമാക്കിയ വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നവർക്ക് ബൂസ്‌റ്റർ ഡോസിനുള്ള അനുമതി ആശ്വാസമാകും. ചൈനയടക്കം വിവിധ രാജ്യങ്ങളിൽ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയിലും ബൂസ്‌റ്റർ ഡോസ് വിതരണം ചെയ്യണമെന്ന് ഒരു വിഭാഗം ആരോഗ്യവിദഗ്‌ധർ ആവശ്യപ്പെട്ടിട്ടുണ്ട്.
Most Read: റെയിൽവേ സ്‌റ്റേഷനിൽ റഷ്യയുടെ റോക്കറ്റാക്രമണം; യുക്രൈനിൽ 30 മരണം