ഇടുക്കി: അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി പറമ്പിക്കുളം വനമേഖലയിലേക്ക് വിടാൻ ഹൈക്കോടതി ഉത്തരവ്. അഞ്ചംഗ വിദഗ്‌ധ സമിതിയുടെ റിപ്പോർട് പരിഗണിച്ചാണ് കോടതി ഉത്തരവ്. പറമ്പിക്കുളത്ത് അരിക്കൊമ്പന് കഴിയാനുള്ള ആവാസ വ്യവസ്‌ഥ ഉണ്ടെന്നാണ് അഞ്ചംഗ വിദഗ്‌ധ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നത്.
മദപ്പാടിലായ അരിക്കൊമ്പനെ വനമേഖലയിലേക്ക് കൊണ്ടുപോകുമ്പോൾ വേണ്ട എല്ലാ സുരക്ഷാ മുൻകരുതലും സർക്കാർ സ്വീകരിക്കണമെന്ന് കോടതി നിർദ്ദേശം നൽകി. റവന്യൂ, പോലീസ്, അഗ്‌നിരക്ഷാസേന വിഭാഗങ്ങൾ ആവശ്യമായ സഹായം നൽകണം. ആനയെ പിടികൂടുമ്പോഴും ശേഷവുമുള്ള ആഘോഷങ്ങൾക്ക് കോടതി വിലക്ക് ഏർപ്പെടുത്തി. സോഷ്യൽ മീഡിയ പോസ്‌റ്റുകൾ, പടക്കം പൊട്ടിച്ചും സെൽഫി എടുത്തുമുള്ള ആഘോഷങ്ങൾക്കാണ് കോടതി വിലക്ക് ഏർപ്പെടുത്തിയത്.
എന്നാൽ, അരിക്കൊമ്പനെ മാറ്റാൻ എന്തുകൊണ്ട് പറമ്പിക്കുളം ശുപാർശ ചെയ്‌തുവെന്ന് ഹൈക്കോടതി സമിതിയോട് ചോദിച്ചു. പെരിയാർ ടൈഗർ റിസർവ് പറ്റില്ലേയെന്നും കോടതി ചോദിച്ചു. പുതിയ വനഭാഗത്ത് കൊണ്ടുവിടുമ്പോൾ അവിടെ നിലവിലുള്ള മൃഗങ്ങളുമായി ഏറ്റുമുട്ടലിന് സാധ്യത ഇല്ലേയെന്നും കോടതി ചോദിച്ചു. മദപ്പാടുള്ള ആനയെ എങ്ങനെ പറമ്പിക്കുളം വരെ എത്തിക്കുമെന്നും കോടതി ചോദിച്ചു.
ആനയ്‌ക്ക് ആവശ്യമായ ഭക്ഷണം പറമ്പിക്കുളത്ത് ഉണ്ടെന്നും ആറ് മണിക്കൂർ കൊണ്ട് ആനയെ പറമ്പിക്കുളത്ത് എത്തിക്കാൻ കഴിയുമെന്നും സമിതി ഹൈക്കോടതിയിൽ അറിയിച്ചു. എന്നാൽ, ആനയെ തടവിലാക്കണോ പുനരധിവസിപ്പിക്കണോ എന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ തീരുമാനിക്കട്ടെയെന്ന് കോടതി പരാമർശിച്ചു. മനുഷ്യ-മൃഗ സംഘർഷത്തെപ്പറ്റി സർക്കാരിന് മുന്നിൽ നിരവധി റിപ്പോർട്ടുകൾ ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
സമഗ്രമായ പഠനം ഇക്കാര്യത്തിൽ ആവശ്യമാണ്. പൊതുജനങ്ങളുടെ ബുദ്ധിമുട്ട് തിരിച്ചറിയാൻ പബ്ളിക് ഹിയറിങ് നടത്തണം. 24 മണിക്കൂറും ജാഗ്രതയ്‌ക്കുള്ള സംവിധാനം വേണമെന്നും കോടതി നിർദ്ദേശിച്ചു. ദീർഘകാല പരിഹാരമാണ് ഈ വിഷയത്തിൽ ആവശ്യം. അരിക്കൊമ്പൻ ഒറ്റപ്പെട്ട വിഷയമല്ല. ആവശ്യമായ നടപടികൾ സർക്കാർ നേരത്തെ സ്വീകരിക്കേണ്ടത് ആയിരുന്നു. കേന്ദ്ര സർക്കാരും കേസിൽ കക്ഷി ചേരണം. കൂട്ടത്തരവാദിത്തം ഉണ്ടെങ്കിലേ ഇതിന് പരിഹാരം ഉണ്ടാവുകയുള്ളൂവെന്നും കോടതി വ്യക്‌തമാക്കി.
Most Read: മധു കൊലക്കേസ്; ഒന്നാം പ്രതിക്ക് ഏഴ് വർഷം കഠിന തടവും ഒരുലക്ഷം പിഴയും