തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിക്ക് കോവിഡ് പോസിറ്റീവ് സ്‌ഥിരീകരിച്ചെന്നും, തുടര്‍ന്ന് ക്ഷേത്രം അടച്ചെന്നുമുള്ള വാര്‍ത്തകള്‍ വ്യാജമാണെന്ന് വ്യക്‌തമാക്കി ക്ഷേത്രസമിതി. മേല്‍ശാന്തിയടക്കം 30 പേര്‍ കോവിഡ് ബാധിതരായെന്നാണ് സമൂഹമാദ്ധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ വിശദീകരണവുമായി ക്ഷേത്രസമിതി തന്നെ രംഗത്ത് വന്നത്.
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ക്ഷേത്രത്തിലെ രണ്ട് ജീവനക്കാര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നാലമ്പലത്തിനകത്തേക്ക് ഭക്‌തര്‍ക്ക് പ്രവേശനം നല്‍കുന്നത് നിര്‍ത്തി വച്ചിരിക്കുകയാണ്. നിലവില്‍ ഭക്‌തര്‍ക്ക് കൊടിമരത്തിന് സമീപത്തു നിന്ന് മാത്രമേ ദര്‍ശനം അനുവദിക്കുകയുള്ളൂ. ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ സ്‌ഥിതി തുടരുമെന്നും ക്ഷേത്രസമിതി വ്യക്‌തമാക്കി. കൂടാതെ സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
സംസ്‌ഥാനത്ത് നിലനില്‍ക്കുന്ന കോവിഡ് വ്യാപനം കണക്കിലെടുത്താണ് ഗുരുവായൂര്‍ ക്ഷേത്രത്തിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. ഈ മാസം 6 ആം തീയതി മുതലാണ് ഭക്‌തര്‍ക്ക് നാലമ്പലത്തിനുള്ളിലേക്ക് പ്രവേശനം നല്‍കില്ലെന്ന നടപടി ക്ഷേത്രസമിതി സ്വീകരിച്ചത്. കൂടാതെ പ്രതിദിനം വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം ലഭിക്കുന്നവരുടെ എണ്ണം 2000 ആയും നിജപ്പെടുത്തിയിട്ടുണ്ട്. ഒപ്പം തന്നെ നാലമ്പല പ്രവേശനം ഒഴികെ വിവാഹം, തുലാഭാരം, നെയ്‌വിളക്ക് പ്രകാരമുള്ള പ്രത്യേക ശ്രീകോവില്‍ ദര്‍ശനം എന്നിവക്കുള്ള സൗകര്യങ്ങള്‍ തുടര്‍ന്നും ഉണ്ടാകുമെന്നും അധികൃതര്‍ വ്യക്‌തമാക്കി. ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന ഭക്‌തര്‍ കര്‍ശനമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Read also : രവീന്ദ്രന്റെ അസുഖമെന്തെന്ന് മെഡിക്കൽ ബോർഡ് വ്യക്‌തമാക്കണം; സുരേന്ദ്രൻ രംഗത്ത്