കാസർഗോഡ്: ചോദ്യം ചെയ്യലിന് ഹാജരാകാതെ സിഎം രവീന്ദ്രൻ ആശുപത്രിയിൽ ചികിൽസ തേടുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരമാണെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. കാസർകോട് മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുമ്പോഴായിരുന്നു സുരേന്ദ്രന്റെ ആരോപണം.
‘സിഎം രവീന്ദ്രൻ എന്നാൽ സി എമ്മിന്റെ രവീന്ദ്രൻ എന്നാണ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുമ്പോഴെല്ലാം രവീന്ദ്രൻ ആശുപത്രിയിൽ ആകുന്നത് മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ്. അഴിമതി മറച്ചുവെക്കാൻ ആരോഗ്യ വകുപ്പിനെ ദുരുപയോഗം ചെയ്യുകയാണ്. അതൊരിക്കലും അംഗീകരിക്കാൻ കഴിയില്ല. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്റെ അസുഖം എന്താണെന്ന് വ്യക്‌തമാക്കാൻ മെഡിക്കൽ കോളേജ് അധികൃതർ തയാറാകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
Also Read: രവീന്ദ്രനെ രക്ഷിക്കാൻ സിപിഎം-ബിജെപി ധാരണ; മുല്ലപ്പള്ളി
രവീന്ദ്രനെ ചോദ്യം ചെയ്‌താൽ മുഖ്യമന്ത്രി കുടുങ്ങും. സിഎം രവീന്ദ്രനും മന്ത്രി കടകംപള്ളി സുരേന്ദ്രനും ഒത്തുകളിക്കുകയാണ്. അതിനാലാണ് മന്ത്രി രവീന്ദ്രനെ ന്യായീകരിച്ച് രംഗത്ത് വരുന്നതെന്ന് സുരേന്ദ്രൻ ആരോപിച്ചു. രവീന്ദ്രനെ വിദഗ്‌ധ മെഡിക്കൽ സംഘം പരിശോധിക്കണം. മന്ത്രി കെടി ജലീൽ ഇനിയും രക്ഷപെട്ടിട്ടില്ല. അന്വേഷണം അവസാനഘട്ടത്തിൽ എത്തുമ്പോൾ ജലീലും പ്രതിയാകും. കൂടാതെ, നിയമസഭാ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ സ്വർണക്കടത്തുകാരെ സഹായിച്ചെന്നും ബിജെപി സംസ്‌ഥാന പ്രസിഡണ്ട് ആരോപിച്ചു.