തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ രക്ഷപെടുത്താൻ സിപിഎം-ബിജെപി ധാരണയെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. രവീന്ദ്രന്റെ തുടർച്ചയായ ആശുപത്രിവാസ നാടകം അരങ്ങേറുമ്പോഴും കേന്ദ്ര ഏജൻസികൾ കയ്യും കെട്ടി നോക്കി നിൽക്കുകയാണ്. ഇത് സിപിഎം-ബിജെപി ധാരണയുടെ അടിസ്‌ഥാനത്തിലാണെന്നാണ് മുല്ലപ്പള്ളി ആരോപിക്കുന്നത്.
രവീന്ദ്രന്റെ ഒളിച്ചുകളി നിയമവാഴ്‌ചയെ വെല്ലുവിളിക്കുന്ന തരത്തിലുള്ളതാണ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ സമാനമായ രീതിയിൽ ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ അദ്ദേഹത്തെ കസ്‌റ്റഡിയിൽ എടുത്ത് അറസ്‌റ്റ് രേഖപ്പെടുത്താൻ കേന്ദ്ര ഏജൻസികൾ ഒരു മടിയും കാണിച്ചില്ല. എന്നാൽ, രവീന്ദ്രന്റെ കാര്യത്തിൽ അന്വേഷണ ഏജൻസികൾ പിന്നോട്ട് പോവുകയാണ്. ഇത് സിപിഎം ബിജെപിയുമായി ഉണ്ടാക്കിയ ധാരണ കാരണമാണെന്നാണ് മുല്ലപ്പളളി പറയുന്നത്.
ബിജെപി ദേശീയ നേതൃത്വവുമായി സിപിഎം ഉണ്ടാക്കിയ നീക്കുപോക്കുകളുടെ അടിസ്‌ഥാനത്തിലാണ് കേന്ദ്ര ഏജൻസികൾ സിപിഎമ്മിന്റെ താൽപര്യത്തിന് അനുസരിച്ച് പ്രവർത്തിക്കുന്നത്. തുടക്കം മുതൽ ഇരുപാർട്ടികളും തമ്മിലുള്ള ഒത്തുകളി താൻ ചൂണ്ടിക്കാട്ടിയതാണെന്നും മുല്ലപ്പള്ളി പറഞ്ഞു. കേന്ദ്ര ഏജൻസികളുടെ ഓരോ ദിവസത്തെയും നടപടിക്രമങ്ങൾ പരിശോധിക്കുമ്പോൾ താൻ ഉന്നയിച്ച ആരോപണങ്ങൾ സത്യമാണെന്ന് തെളിയുകയാണ്. ലാവ്‌ലിൻ കേസ് പോലെ തന്നെ രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട നടപടികൾ നീട്ടികൊണ്ട് പോകാനാണ് സിപിഎം-ബിജെപി ധാരണയുടെ ഉദ്ദേശമെന്ന് മുല്ലപ്പള്ളി ആരോപിച്ചു.
മുഖ്യമന്ത്രി ഉൾപ്പടെയുള്ള സിപിഎം ഉന്നത നേതാക്കളുടെ എല്ലാ രഹസ്യ ഇടപാടുകളെ കുറിച്ചും അറിവുള്ള വ്യക്‌തിയാണ് സിഎം രവീന്ദ്രൻ. കേന്ദ്ര ഏജൻസികൾ രവീന്ദ്രനെ തിരഞ്ഞെടുപ്പ് സമയത്ത് അറസ്‌റ്റ് ചെയ്‌താലുണ്ടാകുന്ന തിരിച്ചടി കണക്കിലെടുത്താണ് സ്വന്തം അണികളെ പോലും വഞ്ചിച്ച് സിപിഎം ബിജെപിയുമായി ധാരണ ഉണ്ടാക്കിയത്. സ്വന്തം നിലനിൽപ്പിന് വേണ്ടി മുഖ്യമന്ത്രി ഉൾപ്പടെയുള്ള നേതാക്കൾ കമ്യൂണിസ്‌റ്റ് ആശയങ്ങൾ ബലി കഴിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
Also Read: ദന്ത ഡോക്‌ടർമാര്‍ നാളെ പണിമുടക്ക് നടത്തും