ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകൾക്കെതിരെ കർഷക സംഘടനകൾ നടത്തുന്ന സമരം പല രീതിയിൽ ശക്‌തിപ്പെടുന്നു. നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനയായ ഭാരതീയ കിസാൻ യൂണിയൻ ഭാനു സുപ്രീം കോടതിയിൽ കഴിഞ്ഞ ദിവസം ഹരജി നൽകിയിരുന്നു. ഇതിന് പിന്നാലെ ഡെൽഹി-ജയ്‌പൂർ ദേശീയപാത തടയാൻ ആഹ്വാനം ചെയ്‌തിരിക്കുകയാണ് കർഷകർ. കേന്ദ്രവുമായുള്ള ചർച്ചകൾ തുടരെ പരാജയപ്പെട്ടതിന്റെ പശ്‌ചാത്തലത്തിലാണ് നാളെ ദേശീയപാത തടയാൻ തീരുമാനിച്ചതെന്ന് കർഷക സംഘടനകൾ അറിയിച്ചു. കൂടാതെ, ആഗ്ര ദേശീയപാത ഉപരോധിക്കാനും റെയിൽ ഗതാഗതം തടയാനും കർഷകർ തീരുമാനിച്ചിട്ടുണ്ട്.
‘മൂന്ന് കർഷക നിയമങ്ങളും റദ്ദാക്കണമെന്ന് തന്നെയാണ് ഞങ്ങളുടെ ആവശ്യം. ഭേദഗതികൾ സ്വീകരിക്കാൻ തയാറല്ല. സർക്കാരുമായി സംസാരിക്കാൻ വിസമ്മതിച്ചിട്ടും ഇല്ല’- കർഷക നേതാവ് കമൽപ്രീത് പന്നു പറഞ്ഞു. പ്രക്ഷോഭം കൂടുതൽ ശക്‌തമാക്കാനാണ് തീരുമാനം. യുപിയിലെ ഷാജഹാൻപൂരിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകർ ഞായറാഴ്‌ച രാവിലെ 11ന് ട്രാക്‌ടർ മാർച്ച് നടത്തി ഡെൽഹി-ജയ്‌പൂർ ഹൈവേ തടയും- കമൽപ്രീത് അറിയിച്ചു.
കർഷകരുടെ പ്രക്ഷോഭം ഇതുവരെ സമാധാനപരമായി മുന്നോട്ട് പോയതിൽ സന്തോഷമുണ്ടെന്ന് രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. ജനാധിപത്യത്തിൽ അക്രമത്തിന് സ്‌ഥാനമില്ല. ജനാധിപത്യപരമായി തങ്ങളുടെ ആവശ്യങ്ങൾ നേടാൻ പോരാടുന്ന കർഷകർ അതേ രീതി ഡെൽഹി-ജയ്‌പൂർ ദേശീയപാത ഉപരോധത്തിലും തുടരണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്‌തു.
അതേസമയം, കർഷക സമരത്തെ പ്രതിരോധിക്കാനായി പുതിയ വഴികൾ തേടുകയാണ് ബിജെപി. രാജ്യത്തുടനീളം നൂറോളം യോഗങ്ങൾ നടത്താനും 700ലധികം പത്രസമ്മേളനം നടത്താനുമാണ് ബിജെപിയുടെ പദ്ധതി. സമ്മേളനങ്ങളിൽ കാർഷിക നിയമങ്ങൾക്ക് അനുകൂലമായ പ്രചാരണം നടത്തി ജനങ്ങളുടെ പിന്തുണ നേടിയെടുക്കുകയാണ് ലക്ഷ്യം.