നെയ്യാറ്റിൻകര: ജോലി വാഗ്‌ദാനം ചെയ്‌ത് 11 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സരിത എസ് നായർക്കും കൂട്ടാളികൾക്കുമെതിരെ തെളിവുകൾ പുറത്ത്. തട്ടിപ്പിനായി ബെവ്കോ എംഡിയുടെ പേരിൽ വ്യാജരേഖകൾ ഉണ്ടാക്കിയതായി കണ്ടെത്തി. കൂടാതെ, കെടിഡിസി മാനേജിങ് ഡയറക്‌ടറുടെ പേരിൽ ഇന്റർവ്യൂ ക്ഷണപത്രവും തയാറാക്കി കൃത്യമായ ആസൂത്രണത്തിലൂടെയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. കുന്നത്തുകാൽ പഞ്ചായത്തിലെ എൽഡിഎഫ് സ്‌ഥാനാർഥിയാണ് പണം വാങ്ങിയതെന്നും സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്‌ഥരെന്ന പേരിൽ പലരെയും ഫോണിൽ വിളിച്ച് വിശ്വസിപ്പിച്ചിരുന്നതായും പരാതിക്കാർ പോലീസിന് മൊഴി നൽകി.
സർക്കാരിൽ സ്വാധീനമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് സരിതയും കൂട്ടരും നെയ്യാറ്റിൻകരയിലെ തൊഴിൽ തട്ടിപ്പും നടത്തിയത്. ഇതുവരെ രണ്ട് യുവാക്കളാണ് പരാതി നൽകിയിട്ടുള്ളത്. ഓലത്താന്നി സ്വദേശി അരുൺ എസ് നായർക്ക് കെടിഡിസിയിലും കുഴിവിള സ്വദേശി എസ്എസ് ആദർശിന് ബെവ്കോയിൽ ജോലി നൽകാമെന്നും വാഗ്‌ദാനം ചെയ്‌ത് പറ്റിച്ചതായാണ് പരാതി. അരുണിൽ നിന്ന് 5 ലക്ഷവും ആദർശിൽ നിന്ന് 11 ലക്ഷവുമാണ് തട്ടിയത്.
സർക്കാർ സ്‌ഥാപനങ്ങളുടെ പേരിലുള്ള വ്യാജ രേഖകൾ കാട്ടി വിശ്വസിപ്പിച്ചാണ് ലക്ഷങ്ങൾ തട്ടിയത്. ബെവ്കോ എംഡിയുടെ ഒപ്പോടെ തയാറാക്കിയ റാങ്ക് പട്ടികയും ഇന്റർവ്യൂ കാർഡും ആദർശിന് നൽകിയിരുന്നു. പരാതിക്കാരെ വിശ്വസിപ്പിക്കാനായി ഉന്നത ഉദ്യോഗസ്‌ഥരെന്ന പേരിൽ ഫോൺ വിളിച്ചിരുന്നതായും മൊഴി നൽകിയിട്ടുണ്ട്.
കുന്നത്തുകാല്‍ പഞ്ചായത്തിലെ എല്‍ഡിഎഫ് സ്‌ഥാനാര്‍ഥി രതീഷും സുഹൃത്ത് ഷൈജുവുമാണ് കേസിലെ മുഖ്യപ്രതികൾ. പണമിടപാടുകൾ ഇവർ നേരിട്ടാണ് നടത്തിയതെന്നും ഒരു ലക്ഷം രൂപ മാത്രമാണ് സരിതയുടെ അക്കൗണ്ടിലേക്ക് നൽകിയതെന്നും പരാതിയിൽ പറയുന്നു. ജോലി ലഭിക്കാത്തതിൽ പ്രതിഷേധം അറിയിച്ചപ്പോൾ സരിത നേരിട്ട് ഫോണിൽ ബന്ധപ്പെട്ടെന്നും മൊഴിയുണ്ട്.
Also Read: ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങള്‍ തട്ടിയെടുത്തു; സരിത നായരടക്കം മൂന്നുപേര്‍ക്കെതിരെ കേസ്