തിരുവനന്തപുരം: പേരൂർക്കടയിൽ മാതാവിൽ നിന്നും കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിന് പിന്നാലെ ജനന സർട്ടിഫിക്കറ്റിലും തിരിമറി നടത്തിയതായി കണ്ടെത്തൽ. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേരും മേൽവിലാസവും തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കുട്ടിയുടെ പിതാവ് കവടിയാർ കുറവൻകോണം സ്വദേശിയായ അജിത്തിന്റെ സ്‌ഥാനത്ത് ജനന സർട്ടിഫിക്കറ്റിൽ തിരുവനന്തപുരം മണക്കാടുള്ള മേൽവിലാസത്തിൽ ജയകുമാർ എന്ന പേരാണ് നൽകിയിരിക്കുന്നത്.
2020 ഒക്‌ടോബർ 19ന് കാട്ടാക്കടയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് അനുപമ ആൺകുട്ടിക്ക് ജൻമം നൽകിയത്. അവിടെ നല്‍കിയ വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് കാട്ടാക്കട ഗ്രാമപഞ്ചായത്ത് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത്. സർട്ടിഫിക്കറ്റിൽ മാതാവിന്റെ പേരിന്റെ സ്‌ഥാനത്ത് അനുപമയുടെ പേര് കൃത്യമായി നൽകിയെങ്കിലും പിതാവിന്റെ പേരും മേൽവിലാസവുമാണ് മാറ്റി നൽകിയത്.
അനുപമ ഗർഭിണി ആയിരിക്കുമ്പോൾ തന്നെ കുട്ടിയെ അനുപമയില്‍ നിന്ന് വേര്‍പ്പെടുത്താനുള്ള ആസൂത്രിതമായ നീക്കം വീട്ടുകാർ ആരംഭിച്ചിരുന്നു. ഇക്കാര്യം സാധൂകരിക്കുന്ന തെളിവുകളാണ് അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും പുറത്തു വരുന്നത്.
Read also: സസ്‌പെൻഷൻ സ്വീകരിക്കുന്നു; സ്വരാജ് ഇന്ത്യാ നേതാവ് യോഗേന്ദ്ര യാദവ്