തൃശൂർ: വീട്ടിലെ മാലിന്യങ്ങളെല്ലാം കവറിലാക്കി പഞ്ചായത്തിന്റെ മാലിന്യ ബിന്നിലേക്ക് വലിച്ചെറിഞ്ഞപ്പോൾ അതിൽ തന്റെ താലിമാലയും പെട്ട വിവരം വീട്ടമ്മ അറിഞ്ഞിരുന്നില്ല.
തന്റെ മൂന്നര പവന്റെ മാല കാണാതെ പുറനാട്ടുകര സ്വദേശി വിജി രാജേഷ് വീട് മുഴുവൻ അരിച്ചുപെറുക്കി. വീട് മുഴുവൻ തിരഞ്ഞിട്ടും കിട്ടാതെ വന്നപ്പോഴാണ് കഴിഞ്ഞ ദിവസം മാലിന്യം കവറിലാക്കി ബിന്നിൽ വലിച്ചെറിഞ്ഞത് ഓർത്തത്.
ഉടൻ തന്നെ പുറനാട്ടുകര 12ആം വാർഡിലെ മാലിന്യ പ്ളാന്റിലെത്തി മാലിന്യം വേർതിരിക്കുന്ന തൊഴിലാളികളോട് വിവരം പറഞ്ഞു. എന്നാൽ, മാലിന്യ ബിന്നിൽ നിന്ന് കൊണ്ടുവരുന്ന മാലിന്യ ഉറകൾ തൊഴിലാളികൾ വേർതിരിച്ച് സംസ്‌കരിക്കുന്ന ആദ്യപടിയിൽ മാല കണ്ടെത്താൻ കഴിഞ്ഞില്ല.
പിന്നീട് ദിവസങ്ങൾക്കു ശേഷം മാലിന്യം വേർതിരിക്കുന്ന തൊഴിലാളികൾ ഏറെ തിരഞ്ഞപ്പോഴാണ് വിജിയുടെ സ്വർണ മാല കിട്ടിയത്. മാല പിന്നീട് ഉടമസ്‌ഥയായ വിജി രാജേഷിന് വാർഡംഗം എബി ബിജീഷിന്റെ സാന്നിദ്ധ്യത്തിൽ തിരിച്ചുനൽകി.
Most Read: 300 കോടിയുടെ ഇലക്‌ട്രിക് വാഹന നിർമാണ കേന്ദ്രവുമായി ബജാജ് ഓട്ടോ