തിരുവനന്തപുരം: മോദി സർക്കാരിന്റെ പുതിയ വാക്‌സിൻ നയത്തിൽ പ്രതിഷേധിച്ച്, കേരളാ സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ വാക്‌സിന് ചിലവാകുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ആരംഭിച്ച ക്യാംപയിന്റെ ഭാഗമായി സംഗീത സംവിധായകൻ ഗോപി സുന്ദറും. ഇത് ഷോ ഓഫ് അല്ലെന്നും സാധാരണക്കാർക്കുള്ള തന്റെ സഹായമാണെന്നും ഗോപി സുന്ദർ ഫേസ്ബുക്കിൽ കുറിച്ചു. എല്ലാവരും ഒറ്റകെട്ടായി നിന്നാൽ ഈ പ്രതിസന്ധിയെ തരണം ചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
“ഇതൊരു ഷോ ഓഫ് അല്ല. അർഹതപ്പെട്ടവർക്ക് സഹായം നൽകുന്നതിനുള്ള ഒരു പ്രചോദനം ആകട്ടെ എന്ന് കരുതുന്നു. വല്ലാത്ത പഹയന്റെ ഫേസ്ബുക്ക് പോസ്‌റ്റ് എന്നെ സ്‌പർശിച്ചു. എന്റെ ഈ പ്രവർത്തി മറ്റുള്ളവർക്കും ഒരു പ്രചോദനമാകട്ടെ എന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൂടുതൽ സംഭാവനകൾ എത്തട്ടെ എന്നും പ്രതീക്ഷിക്കുന്നു. നല്ല നാളെയ്‌ക്കായി നമുക്ക് ഒരുമിച്ച് പോരാടം. എല്ലാവരും ഒറ്റകെട്ടായി നിന്നാൽ ഒന്നും തന്നെ അസാധ്യമല്ല,”- ഗോപി സുന്ദർ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, ക്യാംപയിൻ ആരംഭിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകളുടെ പ്രവാഹമാണ്. രണ്ട് ദിവസത്തിനുള്ളിൽ ഒരു കോടിയോളം രൂപയാണ് ദുരിതാശ്വാസ നിധിയിൽ എത്തിയത്. സർക്കാരിന്റേതായ യാതൊരു ഔദ്യോഗിക പ്രഖ്യാപനവും ഇല്ലാതെയാണ് സോഷ്യൽ മീഡിയയിൽ വന്ന ക്യാംപയിൻ ജനങ്ങൾ ഏറ്റെടുത്തത്.
കോവിഡ് വാക്‌സിൻ സ്വന്തമായി പണം മുടക്കി വാങ്ങണമെന്ന് സംസ്‌ഥാനങ്ങളോട് കേന്ദ്രം നിർദേശിച്ചതിന് ശേഷവും കേരളത്തിൽ എല്ലാവർക്കും വാക്‌സിൻ സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്യാംപയിൻ ആരംഭിച്ചത്. കേന്ദ്ര സർക്കാരിന്റെ വാക്‌സിൻ നയത്തോടുള്ള എതിർപ്പ് ജനങ്ങൾ പ്രകടിപ്പിച്ചത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിക്കൊണ്ടാണ്.
കഴിഞ്ഞ ദിവസം ഏഴായിരത്തോളം ആളുകളിൽ നിന്ന് 35 ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത്. ഇന്ന് ഉച്ചവരെ മാത്രം 62 ലക്ഷത്തിലേറെ രൂപയും. സൗജന്യമായി വാക്‌സിൻ സ്വീകരിക്കുമ്പോൾ രണ്ട് ഡോസിന്റെ പണമായ 800 രൂപ ദുരിതാശ്വസ നിധിയിലേക്ക് സംഭാവന ചെയ്‌താണ് സോഷ്യൽ മീഡിയയിൽ ക്യാംപയിൻ തുടങ്ങിയത്.
Also Read: ‘അടികിട്ടും’; അമ്മക്ക് ഓക്‌സിജൻ ആവശ്യപ്പെട്ട മകനോട് കേന്ദ്രമന്ത്രിയുടെ ഭീഷണി