കാസർഗോഡ്: കോവിഡ് ബാധിച്ച് ഇതര സംസ്‌ഥാനങ്ങളിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം അനുവദിക്കണമെന്ന ജില്ലയുടെ ആവശ്യം സർക്കാർ അംഗീകരിച്ചു. ഇതോടെ മംഗളൂരുവിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ ജില്ലയിലുള്ള കുടുംബങ്ങൾക്ക് ധനസഹായം അനുവദിക്കാൻ സർക്കാർ ഉത്തരവായി. ജില്ലയിലെ സവിശേഷ സാഹചര്യം മുൻനിർത്തി കളക്‌ടർ സംസ്‌ഥാന ദുരന്ത നിവാരണ വകുപ്പിന് നൽകിയ കത്തിന്റെ അടിസ്‌ഥാനത്തിലാണ് ഉത്തരവ്.
കോവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റിന്റെയും മരണ സർട്ടിഫിക്കറ്റിന്റെയും അടിസ്‌ഥാനത്തിൽ കോവിഡ് എക്‌സ്ഗ്രേഷ്യ ധനസഹായം അനുവദിക്കാനാണ് ദുരന്തനിവാരണ വകുപ്പിന്റെ ഉത്തരവ്. ഇതര സംസ്‌ഥാനങ്ങളിൽ കോവിഡ് മൂലം മരിച്ചവർക്ക് അതത് സംസ്‌ഥാനങ്ങൾ കോവിഡ് മരണ സാക്ഷ്യപത്രം ലഭിക്കുന്നില്ലെങ്കിൽ മരിച്ചവരുടെ അടുത്ത ബന്ധുവിന് 50,000 രൂപ എക്‌സ്ഗ്രേഷ്യ ധനസഹായം ലഭിക്കും. മറ്റ് സംസ്‌ഥാനങ്ങളിൽ ഈ തുകക്കായി അപേക്ഷ സമർപ്പിക്കുകയോ കൈപ്പറ്റുകയോ ചെയ്‌തിട്ടില്ലെന്ന സാക്ഷ്യപത്രവും ഹാജരാക്കണം.
2021 ഒക്‌ടോബർ 13 വരെ കാസർഗോഡ് ജില്ലയിലെ 50 പേർ മംഗളൂരുവിലെ വിവിധ ആശുപത്രികളിൽ മരിച്ചതായും ഇവരുടെ ബന്ധുക്കൾക്ക് കോവിഡ് പോസിറ്റിവ് സർട്ടിഫിക്കറ്റും മരണ സർട്ടിഫിക്കറ്റും മാത്രമാണുള്ളതെന്നും കളക്‌ടർ ദുരന്തനിവാരണ വകുപ്പിനെ അറിയിച്ചിരുന്നു. വിദഗ്‌ധ ചികിൽസയ്‌ക്ക് മംഗളൂരുവിലെ ആശുപത്രികളെയാണ് ജില്ലയിൽ ഉള്ളവർ കൂടുതൽ ആശ്രയിക്കുന്നത്. ഈ സാഹചര്യം മുൻനിർത്തിയാണ് സർക്കാരിന്റെ ഉത്തരവ്.
Most Read: സിൽവർ ലൈൻ; മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ്