തിരുവനന്തപുരം: സംസ്‌ഥാനത്തെ സിബിഎസ്ഇ സ്‌കൂളുകളിലെ ഫീസിനു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് സര്‍ക്കാര്‍ നടപടി. സ്‌കൂള്‍ നടത്തിക്കൊണ്ട് പോകാന്‍ ആവശ്യമായ തുക മാത്രമേ ഫീസായി വാങ്ങാന്‍ പാടുള്ളൂ.
നേരിട്ടോ അല്ലാതെയോ ലാഭമുണ്ടാക്കുന്ന തരത്തില്‍ ഫീസ് വാങ്ങാന്‍ പാടില്ലെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ സര്‍ക്കുലറില്‍ വ്യക്‌തമാക്കുന്നു. ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് സിബിഎസ്ഇ സ്‌കൂളുകളിലെ ഫീസിനു സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
കോവിഡ് കാലത്ത് സ്‌കൂളുകള്‍ ഉയര്‍ന്ന ഫീസ് ആവശ്യപ്പെടുന്നതായി നിരവധി പരാതികൾ ഉയർന്നിരുന്നു. ആദ്യഘട്ടത്തില്‍ ഫീസ് കുറക്കണമെന്നും മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ ഫീസ് വാങ്ങരുതെന്നും മുഖ്യമന്ത്രി മാനേജ്‌മെന്റുകളോട് അഭ്യര്‍ഥിക്കുകയും ചെയ്‌തു.
എന്നാല്‍ ഇത് മുഖവിലക്ക് എടുക്കാതെ പല മാനേജ്‌മെന്റുകളും ഉയര്‍ന്ന ഫീസാണ് വിദ്യാർഥികളോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് രക്ഷിതാക്കളും വിദ്യാർഥികളും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കോവിഡ് സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധിക്കിടെ ഇത്തരം ആവശ്യം നീതിയല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഫീസ് നിയന്ത്രിക്കുന്നതില്‍ ഇടപെടാന്‍ സർക്കാർ തീരുമാനിച്ചത്. ഒരു മാനേജ്‌മെന്റും ഈ അധ്യയന വര്‍ഷം സ്‌കൂള്‍ നടത്തിക്കൊണ്ട് പോകാന്‍ ചെലവാകുന്ന യഥാർഥ തുകയേക്കാള്‍ അധികം തുക ഫീസായി വാങ്ങരുത്.
ഓരോ സ്‌കൂളും വിദ്യാർഥികൾക്ക് നൽകുന്ന സൗകര്യങ്ങൾ കൂടി കണക്കിലെടുത്താവണം ഫീസ് നിർണയം. നിയന്ത്രണം ഈ അധ്യയന വർഷത്തേക്ക് മാത്രമാണെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്‌തമാക്കുന്നു. ഇതുറപ്പാക്കാന്‍ എല്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Read Also: ലൈഫ് മിഷൻ ; അന്വേഷണം സ്‌റ്റേ ചെയ്‌തതിന് എതിരെ സിബിഐ ഹൈക്കോടതിയിൽ