കൊച്ചി: ലൈഫ് മിഷനിൽ ക്രമക്കേടുണ്ടെന്ന പരാതിയെ തുടർന്ന് പ്രഖ്യാപിച്ച സിബിഐ അന്വേഷണത്തിനുള്ള ഭാഗികമായ സ്‌റ്റേ പിൻവലിക്കണം എന്നാവശ്യപ്പെട്ട ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. വടക്കാഞ്ചേരിയിലെ ഫ്ളാറ്റ് നിർമാണത്തിൽ അഴിമതി നടന്നെന്ന് കാണിച്ച് അനിൽ അക്കരെ എംഎൽഎയാണ് സിബിഐക്ക് പരാതി നൽകിയത്.
എന്നാൽ ലൈഫ് മിഷന് എതിരായ അന്വേഷണം താൽക്കാലികമായി ഹൈക്കോടതി സ്‌റ്റേ ചെയ്‌തിരുന്നു. കരാറുകാരായ യൂണിടാകിന് എതിരായ അന്വേഷണം തുടരാൻ അനുമതിയും കോടതി നൽകി.
എന്നാൽ സ്‌റ്റേ കേസിന്റെ അന്വേഷണത്തെ ബാധിക്കുന്നു എന്ന് കാട്ടിയാണ് സിബിഐ ഹൈക്കോടതിയെ സമീപിച്ചത്. ലൈഫ് മിഷൻ ഉദ്യോഗസ്‌ഥർക്ക് എതിരായ അന്വേഷണം സ്‌റ്റേ ചെയ്‌തത് മൂലം കേസന്വേഷണം പൂർണമായും നിലച്ച അവസ്‌ഥയിലാണ്. ഫ്ളാറ്റ് നിർമാണത്തിനായി വിദേശ ഏജൻസിയിൽ നിന്ന് ലഭിച്ച പണത്തിന്റെ ഒരുഭാഗം കൈക്കൂലിയായും, മറ്റ് പാരിതോഷികങ്ങളായും നൽകിയെന്ന് കരാറുകാരായ യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ സമ്മതിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ ലൈഫ് മിഷൻ ഇടപാടുകളുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ, ഉദ്യോഗസ്‌ഥരുടെ പങ്ക് എന്നിവ കണ്ടെത്താൻ സ്‌റ്റേ ഒഴിവാക്കണമെന്ന് സിബിഐ ഹരജിയിൽ ആവശ്യപ്പെടുന്നു.
ഒക്‌ടോബർ 13നാണ് സർക്കാരിന് താൽക്കാലിക ആശ്വാസമായി ലൈഫ് മിഷന് എതിരായ സിബിഐ അന്വേഷണം ഹൈക്കോടതി ഭാഗികമായി തടഞ്ഞത്. എന്നാൽ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ അന്വേഷണം പുനരാരംഭിക്കാൻ ഹൈക്കോടതി അനുമതി നൽകിയാൽ സർക്കാരിന് തിരിച്ചടിയാകും.
Read Also: രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഇന്ന് അവസാനിച്ചു